ഒരു ചലച്ചിത്രനടന്‍ താരമായതെങ്ങനെ എന്ന് അന്വേഷിക്കുക വഴി ഒരു ദേശത്തിന്റെ പതിറ്റാണ്ടുകള്‍ നീളുന്ന ചരിത്രം എഴുതാനാകുമോ? സാമൂഹികശാസ്ത്രജ്ഞന്‍ റെയ്മണ്ട് ഡുര്‍ഗ്നാതിന്റെ സിദ്ധാന്തമനുസരിച്ച് ഇതു സാധ്യമാണ്. ലോകഭാഷകളില്‍ അങ്ങനെ ചില സാമൂഹിക/സാംസ്കാരിക പഠനങ്ങള്‍ ഉടലെടുത്തിട്ടുമുണ്ട്. എന്നാല്‍ സാംസ്കാരിക പഠനം എന്ന നിലയ്ക്കോ സാമൂഹികശാസ്ത്രപഠനം എന്ന നിലയ്ക്കോ ഏറെയൊന്നും വളര്‍ന്നിട്ടില്ലാത്ത മലയാളം പോലൊരു പ്രാദേശികഭാഷയ്ക്ക് ഇത്തരം സമീപനങ്ങള്‍ ഇന്നും ബാലികേറാമലതന്നെ. ഇവിടെയാണ്, മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ എ.ചന്ദ്രശേഖറും പത്രപ്രവര്‍ത്തകന്‍ ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നു രചിച്ച മോഹന്‍ലാല്‍-ഒരു മലയാളിയുടെ ജീവിതം വേറിട്ടതാവുന്നത്.
മോഹന്‍ലാലിനെപ്പറ്റി ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ടു മലയാളത്തില്‍. ജീവചരിത്രമോ, കഥാപാത്രപഠനമോ, ആരാധനാപുസ്തകമോ, അദ്ദേഹത്തിന്റെ തന്നെ പേരില്‍ നിഴലെഴുത്തോ ഒക്കെയായി. എന്നാല്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ, താരത്തെ മുന്‍നിര്‍ത്തി കേരളത്തിന്റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ പരിണാമങ്ങളുടെ ചരിത്രം ചികയുകയാണ് മോഹന്‍ലാല്‍-ഒരു മലയാളിയുടെ ജീവിതം. അതുകൊണ്ടു തന്നെ, അവതാരികയില്‍ കെ.ജയകുമാര്‍ നിരീക്ഷിക്കുന്നതുപോലെ, സമാനതകളില്ലാത്ത ഒരു നടനെപ്പറ്റി സമാനതകളില്ലാത്ത ഒരു പുസ്തകമായി ഇതു മാറുന്നു. മോഹന്‍ലാല്‍ ഈ പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഒരു ആണിക്കല്ലാവുകയാണ്.തങ്ങളുടെ ഗവേഷണത്തിനുള്ള രാസത്വരകമാവുകയാണ്.
മോഹന്‍ലാലിന്റെ മഹത്വം വാഴ്ത്തുകയോ, അദ്ദേഹത്തിന്റെ താരപ്രതിഷ്ഠയുടെ ഇരിപ്പിടമന്വേഷിക്കുകയോ അല്ല ഈ പുസ്തകം. കാരണം മോഹന്‍ലാല്‍ എന്ന താരത്തെ, അദ്ദേഹം ഇന്ന് സമൂഹത്തില്‍ അംഗീകരിക്കപ്പെടും വിധം സൂപ്പര്‍താരമെന്ന അവസ്ഥയില്‍ത്തന്നെ നോക്കിക്കാണുകയും അവതരിപ്പിക്കുകയുമാണ് ഗ്രന്ഥത്തില്‍. എന്നാല്‍ ഗ്രന്ഥകാരന്‍മാരുടെ ശ്രമം, ഈ താരപദവി എങ്ങനെ സിദ്ധിച്ചു എന്നും എങ്ങനെ നിലനില്‍ക്കുന്നു എന്നും,ആ പദവി താരത്തിനും താരം സമൂഹത്തിനും എന്തെല്ലാം കൊടുക്കല്‍-വാങ്ങലുകള്‍ നല്‍കുന്നു എന്നും മറ്റും അന്വേഷിക്കാനാണ്. ഒട്ടുവളരെ ഉള്‍ക്കാഴ്ചകള്‍, അതിലേറെ വെളിപാടുകള്‍ ഈ പുസ്തകം അവതരിപ്പിക്കുന്നുണ്ട്.
താരം ഉദിക്കുന്നത് താരത്തെക്കൊണ്ടുമാത്രമല്ലെന്നും താരത്തെ സൃഷ്ടിക്കുന്നതില്‍ പ്രേക്ഷകനും-നിര്‍മാതാവും-താരവുമടങ്ങുന്ന വിശുദ്ധത്രികോണത്തിനു പങ്കുണ്ടെന്നുമുള്ള കണ്ടെത്തലാണ് ഒന്ന്.താരം സൂപ്പര്‍താരവും പിന്നീട് സാംസ്കാരികനായകനും അഭിപ്രായരൂപീകരണശക്തിയുള്ള അധികാരകേന്ദ്രവുമായി മാറുന്നതിന്റെ രസതന്ത്രം ഈ ത്രികോണമാണ്. ലോകമെമ്പാടുമെന്നോണം കേരളത്തിലും ഇനിയൊരു ലക്ഷണമൊത്ത സൂപ്പര്‍താരധ്രൂവീകരണം അസാധ്യമാണെന്നും പകരം ഹോളിവുഡിലെയും ഹിന്ദി-തമിഴ് ഭാഷകളിലേയും പോലെ ഒന്നിലേറെ താരങ്ങളുടെ ബഹുസ്വരതയ്ക്കാണ് സാധ്യതയെന്നും കാര്യകാരണസഹിതം പുസ്തകം യുക്തികള്‍കൊണ്ടു സ്ഥാപിക്കുന്നു. മലയാളിയുടെ സഹജസ്വഭാവം തനിമയോടെ ആവിഷ്കരിക്കാന്‍ സാധിച്ച നടന്‍ എന്ന നിലയ്ക്കാണ് മോഹന്‍ലാലിനെത്തന്നെ ഈ ഗവേഷണപഠനത്തിന് ലേഖകര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മൂല്യപരിണതിയെക്കൂടാതെ മോഹന്‍ലാല്‍ എന്ന നടന്‍ പകര്‍ന്നാടിയ അസംഖ്യം ജീവസുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ മാറിയ മൂല്യവ്യവസ്ഥിതിയെയും താരാപഥത്തിന്റെ രാസപരിണാമത്തെയും നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട് പുസ്തകത്തില്‍. മോഹന്‍ലാല്‍ എന്ന നടനെയും വ്യക്തിയേയും അപഗ്രഥനാത്മകമായി സമീപിക്കുന്ന ഈ പുസ്തകം അതിന്റെ ബൌദ്ധികകതലത്തില്‍ വളരെ ഉയര്‍ന്ന നിലവാരത്തില്‍ നിലകൊള്ളുന്നതാണെന്ന ജയകുമാറിന്റെ നരീക്ഷണത്തോട് ഏതൊരു വായനക്കാരനും യോജിക്കുകയേയുള്ളൂ. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെ വര്‍ഷം തിരിച്ചുള്ള പട്ടികയും പസ്തകത്തിന്റെ റഫറല്‍ മൂല്യം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ ക്യാരിക്കേച്ചര്‍ ശൈലിയില്‍ വരച്ച എസ്. സുരേഷ്ബാബുവിന്റെ ചിത്രങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നത് പുസ്തകത്തിന് മറ്റൊരു മേന്മയായി.
മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം . എ.ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍ പ്രസാധകര്‍-വ്യൂപോയിന്റ് പബ്ളീഷേഴ്സ്, സുബാഷ്നഗര്‍, തിരുവനന്തപുരം , പേജ് 178, വില 120 രൂപ