നോക്കൂ, ഇത് ഞാൻ അറിയാതെ ആഗ്രഹിക്കാതെ അണിയേണ്ടി വന്ന കുപ്പായമാണ്. എന്റേതല്ലാത്ത ചെയ്തികളാൽ എന്റ്റേതായത്.. പാകമല്ലാത്ത കുപ്പായത്തിനുള്ളിൽ ശ്വാസം മുട്ടുന്ന ശരീരവും മനസ്സുമല്ല. അറിഞ്ഞതും അറിയാനുള്ളതും അറിയാത്തതും എല്ലാം ചേർത്ത് ഞാനിതിനെ അകമഴിഞ്ഞ് സ്നേഹിക്കുകയാണ് - പെൺശരീരമെന്ന എന്റെ ഈ കുപ്പായത്തെ.. താരതമ്യേന തിരശ്ചീനമായ ആണ്ശരീരത്തേക്കാൾ ഞാനെന്റെ ഉയർച്ച താഴ്ചകളെ സ്നേഹിക്കുന്നു.. നിലവിട്ടുയരുന്ന പീച്ചാംകുഴലിനേക്കാൾ നനവിന്റെ ഈ ഗർത്തത്തിൽ ഞാനെന്നെ കണ്ടെത്തുന്നു.. വന്യമായ ആ ശക്തിയേക്കാൾ ഞാനെന്റെ തരളതയെ എന്റേതാക്കുന്നു..
അപ്രതീക്ഷിതമായ് ലഭിച്ച സമ്മാനപ്പൊതി പോലെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അതെനിക്ക് കാത്തുവെക്കുന്നത് അറിവിന്റെയും അനുഭൂതിയുടെയും വിവിധ തലങ്ങളാണ്.. ഓരോ പാളിയും അടർത്തി മാറ്റി നിധി തേടുന്നവളെ പോലെ ഓരോ മാറ്റത്തേയും ഞാൻ കൈ നീട്ടി സ്വീകരിക്കുന്നു..
അറിയാം ഞാനൊരു നിശാഗന്ധിയാണ് - ഒരു രാവിന്റെ ജീവിതം മാത്രം വിധിക്കപ്പെട്ടവളെ പോലെ, വളരെ വേഗം സൌന്ദര്യവും ആകർഷണീയതയുമെല്ലാം നഷ്ടമാവുന്നവൾ .. ഒപ്പം വലിച്ചു നീട്ടി മടുപ്പുളവാക്കാതെ ഒരു ഭാവത്തിൽ നിന്നും മറ്റൊന്നിലേക്ക് ചേക്കേറുന്നവൾ..
മകളായ് അനിയത്തിയായ് ഭാര്യയായ് അമ്മയായ് പിന്നെ അമ്മൂമ്മയായ് പെണ്ണ് നടത്തുന്ന പകർന്നാട്ടങ്ങളെ സമാനമായ പുല്ലിംഗങ്ങൾ വെച്ച് പൂരിപ്പിക്കാമായിരിക്കാം .. പക്ഷെ ഇതേ വാക്കുകൾക്ക് പുരുഷന്റെ മനസ്സിൽ പോലും ഉറച്ചു പോയ പെണ്‌ഭാവങ്ങൾ ഉണ്ട്.. ആ വൈവിധ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ സ്ഥ്‍ായിയായി പോയ ഒരൊറ്റ മേല്കോയ്മാ ഭാവത്തിൽ ആണിന്റെ രൂപം നിശ്ചലമാവുന്നു.. അടുക്കളയിൽ നിന്നും അവൾ അരങ്ങത്തെത്തിയപ്പോൽ വീണ്ടും വിസ്തൃതമായത് അവളുടെ ലോകമാണ്. കൂടുതൽ കരുത്തോടെ അവന്റെ സാമ്രാജ്യത്തിലേക്ക് അവൾ കടന്നു കയറുകയാണ്.. ഞാനും അവളിലൊരാൾ..
സ്വാതന്ത്ര്യത്തിന്റെ പേരിലല്ലെ ആണ് പെണ്ണിനേക്കാൾ ഒരു പടി മുന്നിലെന്ന് ഉദ്ഘോഷിക്കുന്നത്.. എന്റെ ഇഷ്ടങ്ങൾക്ക് ആഗ്രഹങ്ങൾക്ക് പെണ്ണെന്ന ലേബൽ കൊണ്ട് കടിഞ്ഞാണിടാത്തിടത്തോളം എനിക്കീ സ്വാതന്ത്ര്യം ധാരാളമാണ്.. പെണ്ണിനെ മാനം കെടുത്തി ആണത്തം തെളിയിക്കുന്നവർ ദരിദ്രരാണ്.. പെണ്ണിന്റെ നിറവിനെ ആർത്തിയോടെ അസൂയയോടെ നോക്കുന്നവർ - കട്ടെടുക്കാൻ എത്തുന്നവർ.. അവർക്കിതെല്ലാം തൊട്ടുനോക്കാനെ കഴിയുന്നുള്ളു ഒന്നും സ്വന്തമാക്കാനാവുന്നില്ല..
പെണ്ണിന്റെ കണ്ണുനീരിനെ കഴിവില്ലായ്മയുടെ ചിഹ്നമാക്കി മാറ്റിയതാരാണ്.. കരുണയുടെ സഹാനുഭൂതിയുടെ ദയയുടെ അലിവുള്ള ഒരു മനസ്സിന്റെ പ്രതികരണം കൂടിയാണത്..
“ആ നശിച്ച ദിവസങ്ങൾ“ എന്ന് വിലപിക്കുന്ന പെൺകിടാങ്ങളോട് എനിക്ക് പുച്ഛമാണ്.. ഞാനൊരു പെണ്ണാണെന്ന് ചോരയിൽ തൊട്ടൊഴുതുന്ന ദിനങ്ങളാണത്.. ഒരു പിറവിയിൽ എന്റെ വിലപ്പെട്ട പങ്ക് എന്നെ ഓർമ്മപ്പെടുത്തുന്ന ദിനങ്ങൾ.. ഓരോ മാസവും വേദനയുടെ ഒരു ചക്രം തിരിച്ച് വലിയൊരു വേദന സഹിക്കാൻ പടയൊരുക്കം നടത്തുകയാണ്.. ഏറ്റവും വലിയ സുഖം രതിസുഖവും ഏറ്റവും വലിയ വേദന പ്രസവവേദനയുമെന്ന് പറഞ്ഞതിന് ക്രൂശിക്കപ്പെട്ടു തെയ്യമായതും ഒരു പെണ്ണുതന്നെ.. പിറവിയുടെ വേദന സഹിക്കുന്ന പെണ്ണിനോളം വേദന താങ്ങാൻ ഏത് ആണിനാണ് കഴിയുക.. ഒരു നോട്ടത്തിൽ ഒരു സ്പർശനത്തിൽ നിമിഷനേരം കൊണ്ട് പടമുയർത്തി അതിനേക്കാൾ വേഗം പത്തിതാഴ്ത്തുന്ന ആണ്‌വീര്യത്തോട്, വിരൽതുമ്പിൽ നിന്നും പടർന്നു കേറി പതിയെ കത്തി പടരുന്ന പെണ്ണിന്റെ അനുഭൂതിയെ എങ്ങനെയാണ് താരതമ്യം ചെയ്യേണ്ടത്.. വേണമെന്കിൽ ഇങ്ങനെ ആശ്വസിക്കാം, രണ്ടും രണ്ടുവഴിയെന്ന് ..
വേഷത്തിൽ ഭാവത്തിൽ എന്തിന് രൂപത്തിൽ പോലും ആണാവാൻ ശ്രമിക്കുന്ന പെൺകിടാങ്ങൾ അറിയുന്നില്ല, പെണ്മയുടെ മഹത്വമെന്തെന്ന്..
ഞാൻ പെണ്ണാണെന്ന് പരിതപിക്കുന്നവളല്ല.. അതിൽ അഭിമാനിക്കുന്നവൾ... സുന്ദരമായ ഈ കുപ്പായത്തെ അതിനുള്ളിലെ പെണ്‌മനസ്സിനെ ഞാനേറെ സ്നേഹിക്കുന്നു..
വിത്തു വിതച്ചു നടന്നു മറയുന്ന വിതക്കാരനേക്കാൾ ചോരയും നീരും നൽകി വളർത്തിയെടുക്കുന്ന ഞാൻ തന്നെയല്ലെ ഈ മണ്ണിനവകാശി.. ?