Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

മഷി  - ജീവിതം
arrows പലരും പലതും: 13.-- പൊന്നമ്മ -- നാരായണസ്വാമി.
 
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. തൃപ്പൂണിത്തുറയിലെ ഒരു സാമ്പ്രദായിക ബ്രാഹ്മണകുടുംബത്തിലേതായിരുന്നു പൊന്നമ്മാൾ. എങ്കിലും അവർ സാമ്പ്രദായിക ചിട്ടവട്ടങ്ങൾ വിട്ടെറിഞ്ഞ്‌ മിഡ്‌വൈഫറിയും നഴ്‌സിങ്ങും പഠിച്ചു.

അന്നൊക്കെ നഴ്‌സെന്നും മിഡ്‌വൈഫെന്നുമെല്ലാം പറഞ്ഞാൽ പുച്ഛമാണ്‌ നാട്ടുകാർക്ക്‌. 'വയറ്റാട്ടി'യെന്ന കളിപ്പേരിൽ അവർ അറിയപ്പെട്ടു. പേറടുക്കുമ്പോൾ വയറ്റാട്ടി വേണം; പേറെടുത്തുകഴിഞ്ഞാലോ പരമപുച്ഛവും. അടുത്ത്‌ കൊച്ചുനാരായണി എന്നൊരു പാവം സൂതികാസഹായി ഉണ്ടായിരുന്നു; അവരും പഠിച്ചുപാസ്സായ മിഡ്‌വൈഫായിരുന്നു. അവരുടെ വീട്ടിനുമുന്നിലെ 'കൊച്ചുനാരായണി'യെന്ന ബോർഡ്‌ രാപ്പാതിരാത്രി ആരെങ്കിലും 'കാച്ചുനാരായണി' എന്നാക്കും.

നാട്ടിലും സ്വാതന്ത്ര്യസമരം നീറിപ്പടർന്ന കാലം. സാമ്പ്രദായികസൗകര്യങ്ങളും വിട്ടെറിഞ്ഞ്‌ പൊന്നമ്മാൾ സമരമുഖത്തെത്തി. കൊച്ചിപ്രദേശത്തെ ആദ്യകാലപ്രവർത്തകരിൽ ഒരു പരമേശ്വരമേനോനുണ്ടായിരുന്നു. അവരെല്ലാം ചേർന്ന്‌ തൃപ്പൂണിത്തുറയിലെ 'മഹാത്മാ വായന ശാല'യുണ്ടാക്കി; ഇന്നും അതുണ്ട്‌. എന്റെ അച്ഛനും അതിൽ പങ്കാളിയായിരുന്നു. പഠനകാലത്ത്‌ എൻ. വി. കൃഷ്‌ണവാര്യരടക്കം ആ വായനശാലയിൽ വായിച്ചുവളർന്നവരാണ്‌.

പൊന്നമ്മാളും പരമേശ്വരമേനോനും തമ്മിൽ വിവാഹിതരുമായി. അങ്ങനെ നാട്ടുകാർ പൊന്നമ്മാളെ പൊന്നമ്മയാക്കി.

അന്നത്‌ വലിയൊരു വിപ്ലവമായിരുന്നു. അന്നത്തെ ആഢ്യസമൂഹത്തിന്‌ അതെല്ലാം അസഹനീയമായിരുന്നു. അവർ കാത്തിരുന്നത്‌ അധികം വൈകിയില്ല.

ponnamma.JPG 

ഒരു ആൺകുഞ്ഞിനെയും കയ്യിലേൽപ്പിച്ച്‌ പരമേശ്വരമേനോൻ അകാലത്തിൽ മരിച്ചു.

വയറ്റാട്ടി. വിധവ; അതും ബ്രാഹ്മണസ്ത്രീ. സ്വാതന്ത്ര്യസമരക്കാരി. അമ്മ; അതും ഒരു കൈക്കുഞ്ഞിന്റെ.

ജീവിതം അവരെ തുറിച്ചുനോക്കിയെങ്കിലും അവർ ജീവിതത്തെ തുറിച്ചുനോക്കിയിരുന്നില്ല. ഉള്ളതെല്ലാം തട്ടിക്കൂട്ടി പൊന്നമ്മ ഒരു ആതുരാലയം തുടങ്ങി. പേര്‌ 'പരമേശ്വർ മെമ്മോറിയൽ നഴ്‌സിങ്‌ ഹോം'. പക്ഷെ അത്‌ 'പൊന്നമ്മേടവിടെ' എന്നറിയപ്പെട്ടു. ഒരു മുറിയിൽ ഒരു ഡോക്ടറും മറ്റൊന്നിൽ ഒരു കോംപൗണ്ടറും. വേറൊന്നിൽ ഒന്നു രണ്ടു സഹായികൾ. പിന്നെ ഒരു പ്രസവമുറി. ഒന്നുരണ്ടു വാർഡുകൾ. തീർന്നു.

ഡോക്‌ടർ കൊച്ചമ്മിണിയമ്മയെ എനിക്കിന്നും ഓർമയുണ്ട്‌. അവർ അവിവാഹിതയായിരുന്നു. ആജീവനാന്തം, ആതുരശുശ്രൂഷ ആത്‌മാവും ആനന്ദവുമാക്കിയ വന്ദ്യവയോധിക. ചില്ലിനുചുറ്റും ഫ്രെയിമില്ലാത്ത കട്ടിക്കണ്ണട അവരുടെ പ്രത്യേകതയായിരുന്നു. അന്നത്തെ അത്‌ഭുതവും; ചില്ലിന്റെ വശങ്ങളിൽനിന്ന്‌ നേരിട്ടു രണ്ടുവാൽ ചെവിക്കു മുകളിലേക്ക്‌!

ആ 'കൈപ്പുണ്യ'മുള്ള ഡോക്ടറെത്തേടി ഏവരുമെത്തി. ആരുടെ വീട്ടിലും ചെന്ന്‌ രോഗിയെ പരിശോധിക്കും. ചികിത്‌സിക്കും. ഒരു സ്‌ഥിരം റിക്ഷാവണ്ടിക്കാരനുമുണ്ടായിരുന്നു അവരെ രാപ്പകൽ കൊണ്ടുനടക്കാൻ. കൊടുക്കുന്നതുവാങ്ങും. കൊടുത്തില്ലെങ്കിൽ ചോദിക്കുകയുമില്ല. മരുന്നുകൾ മിക്കതും അന്ന്‌ 'മിക്‌ശ്ചർ' ആയിരുന്നല്ലോ. കുറിപ്പടിയനുസരിച്ച്‌ കുപ്പിയിൽ കളർവെള്ളംപോലെ മരുന്നുകൾകലക്കി കോമ്പൗണ്ടർ തരും. ഒരുമാതിരിപ്പെട്ട രോഗങ്ങളെല്ലാം മൂന്നാലുദിവസത്തിനകം മാറിയിരുന്നു.

[കൈപ്പുണ്യത്തിന്റെ കാര്യം പറയുമ്പോഴാണ്‌. എന്റെ ഒരു വലിയച്ഛനെ വീട്ടുകാർ നിർബന്ധിച്ച്‌ മെഡിക്കൽകോളേജിലാക്കി. ശസ്ത്രക്രിയയും ശവംകീറലും തുടങ്ങുമ്പോൾ ആൾ വീട്ടിൽ തിരിയെ റെഡി. പലകുറി പരീക്ഷ എഴുതിയാണത്രെ ആശാൻ MBBS പാസ്സായത്‌.

ഡോക്‌ടറായിവന്ന അദ്ദേഹത്തെ ആദ്യം അയൽക്കാർ ചെന്നുകണ്ടു, ചികിത്സക്കായി. ഒറ്റയാൾ ബാക്കിയില്ലാതെ എല്ലാവരും സുഖംപ്രാപിച്ചുപോൽ. അതോടെ നാട്ടുകാരുടെ തിരക്കായി. പേരുകേട്ടറിഞ്ഞ്‌ മറുനാട്ടുകാർവരെ ആ ഡോക്‌ടറെ വന്നുകണ്ടിരുന്നത്രെ. ആ കൈപ്പുണ്യം, തോറ്റുതോറ്റുപഠിച്ചതുകൊണ്ടാണെന്ന്‌ അദ്ദേഹംതന്നെ പറഞ്ഞുകേട്ടിട്ടുണ്ട്‌. വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടുകാലിലും ആനമന്ത്‌. മുണ്ടുടുത്തേ ആ ഡോക്‌ടർവലിയച്ഛനെ ഞങ്ങൾ കണ്ടിട്ടുള്ളൂ. ചെരിപ്പും പതിവില്ല; മന്തുകാരണമായിരിക്കണം. ശരിക്കും 'നഗ്നപാദ-ഡോക്‌ടർ'. എവിടെപ്പോയാലും ചുറ്റുമുള്ള പിള്ളേരെ വിളിച്ചുകൂട്ടും. എന്നിട്ട്‌ ഓരോരുത്തരുടേയും കൺപോള തുറന്നു പരിശോധിക്കും. കീശയിൽനിന്ന്‌ മധുരമുള്ള 'വിര ഗുളിക' ('Antipar'; അതു പിന്നെ നിരോധിച്ചതായും കേട്ടിട്ടുണ്ട്‌) എടുത്ത്‌ ഒരോരുത്തർക്കായി മിഠായിപോലെ വിതരണം ചെയ്യും. ലോകത്തെ മുക്കാൽ രോഗവും വിരശല്യംകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്‌ഷം. അദ്ദേഹത്തെ 'മന്തൻപെരിയപ്പ' എന്നാണ്‌ ഞങ്ങൾ പറഞ്ഞിരുന്നത്‌; ഇന്നു കുറ്റബോധം തോന്നുന്നു.]

പരമേശ്വർ മെമ്മോറിയലിൽ മുറിവും വ്രണവുമെല്ലാം പൊന്നമ്മയും ചിന്താക്കുട്ടിയെന്ന സഹായിയും കൂടെ വച്ചുകെട്ടും; ഇഞ്ജക്ഷൻ വേണമെങ്കിൽ അതും അവരാണ്‌. ആവശ്യമെന്നുതോന്നിയാൽ പറയും, "ഒന്നു ഡോക്‌ടറെ കണ്ടേക്കൂ".

ആരെന്തു മഹാരോഗവുമായിച്ചെന്നാലും പൊന്നമ്മയുടെ ആദ്യപ്രതികരണം 'സാരമില്ല, ട്ടോ' എന്നായിരിക്കും (ഞങ്ങളോടൊക്കെ ഞങ്ങളുടെ ഉപഭാഷയിൽ 'സാരമില്ലൈ, ട്ട്യാ').

പെറ്റും പേറിനുമായി മൂന്നാലുപേർ നഴ്‌സിംഗ്‌ഹോമിന്റെ അകത്തളങ്ങളിലുണ്ടാകും എപ്പോഴും.

സ്വന്തം ഡിസ്‌പെൻസറിയിൽ പൊന്നമ്മക്കായി സ്വന്തമായി ഒരു മുറിയോ ഇരിപ്പിടമോ ഇല്ലായിരുന്നു. ആസ്‌പത്രിക്കുള്ളിലും രോഗികളുടെ വീട്ടിലുമായിരിക്കും അവരെപ്പോഴും.

ആർക്കാനും പേറടുത്താൽ ആദ്യത്തെ ചടങ്ങ്‌ പൊന്നമ്മയെ പോയിവിളിക്കലാണ്‌. ഏതു പാതിരായ്ക്കും അവരെത്തും. വെള്ള ഖദർ സാരിയിൽ ഒരു കുറിയ രൂപം, പൊട്ടും ആഭരണങ്ങളും ഒന്നുമില്ലാതെ. ആകപ്പാടെ കയ്യിലൊരു വെള്ളിവാച്ച്‌; അത്‌ കുട്ടിയുടെ ജനനസമയം അറിയാൻ. കയ്യിലൊരു തോൽബാഗുമുണ്ടാകും. മെഥിലേറ്റഡ്‌ സ്പിരിറ്റിന്റെയും ടിങ്ങ്ചറിന്റെയും മണം ചുറ്റും പരന്നാൽ അറിയാം പൊന്നമ്മ വന്നെത്തിയെന്ന്‌.

അന്നേക്ക്‌ പൊന്നമ്മ അൽപം ബധിരയുമായിത്തീർന്നു. അന്നേ അവർ ചെവിയിൽ കേൾവിയന്ത്രം വച്ചിരുന്നു. അത്‌ ഞങ്ങൾ കുട്ടികൾക്ക്‌ കൗതുകമായി. ചെവിയിലെ സാധനത്തിൽനിന്ന്‌ ഒരു വയർ ബാറ്ററിയിലേക്ക്‌. ബാറ്ററി ബ്ലൗസിൽ ക്ലിപ്പുചെയ്തിരിക്കും.

സാധാരണമായി കേഴ്‌വിക്കുറവുള്ളവർ ഉച്ചത്തിലേ സംസാരിക്കൂ; പൊന്നമ്മ മറിച്ചായിരുന്നു. ശാന്തവും സൗമ്യവുമായ ആ ശബ്ദം ഇന്നും മനസ്സിലുണ്ട്‌. ഒച്ചയില്ലാതെ അവർ സംസാരിക്കുന്നത്‌ ഞങ്ങൾ കളിയായി അനുകരിക്കാറുണ്ടായിരുന്നു. ആകപ്പാടെ ഒറ്റൊരു അസൗകര്യമേ അവരുടെ വർത്തമാനത്തിലുണ്ടായിരുന്നുള്ളൂ. അങ്ങോട്ടെന്തുപറഞ്ഞാലും ആദ്യം പതുക്കെ 'ങേ?' എന്നു ചോദിക്കും. രണ്ടാമതു പറഞ്ഞാലേ ചെവി കേട്ടിരുന്നുള്ളൂ. പക്ഷെ അവരോ ഞങ്ങളോ അതു കാര്യമാക്കിയിരുന്നില്ല. അച്ഛനും അമ്മയും അവരോട്‌ മണിക്കൂർകണക്ക്‌ സംസാരിച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്‌.

അവർ പേറെടുത്ത ഒരു കുഞ്ഞോ അമ്മയോ അപകടത്തിലായി കേട്ടിട്ടില്ല; വീട്ടിലായാലും ശരി, ആസ്‌പത്രിയിലായാലും ശരി.

ഏതാനും വർഷങ്ങൾക്കുമുൻപ്‌ പൊന്നമ്മയും മരിച്ചു. A.G. Gardiner, 'Unknown Warrior'-നെപ്പറ്റി എഴുതി, "Unwept, unhonoured and unsung..." എന്ന്‌. പൊന്നമ്മയുടെ കാര്യത്തിൽ അതു മറിച്ചായിരുന്നു. She was all-wept, all-honoured and all-sung. 'മാതൃഭൂമി'യിലെ വാർത്താറിപ്പോർട്ടുവരെ അത്രക്കു ഗംഭീരമായിരുന്നു. അതുകണ്ടാണ്‌ ഞാൻ അവരുടെ മരണം അറിഞ്ഞതുതന്നെ. ഏകദേശം സമപ്രായക്കാരായിരുന്ന എന്റെ അമ്മയും അന്നു വളരെ സങ്കടപ്പെട്ടു.

പൊന്നമ്മയുടെ മിടുക്കനായ മകൻ സത്യൻ പഠിച്ച്‌ ഒന്നാംതരം ഫാർമക്കോളൊജിസ്റ്റായി. ഇപ്പോൾ (2010) വാർധക്യസഹജമായ അസുഖംമൂലം കിടപ്പിലാണെന്നറിയുന്നു.

'പരമേശ്വർ മെമ്മോറിയൽ' ഇന്നില്ല. അതു പിന്നെ 'അശ്വതി' ആയി. ഇപ്പോൾ ലക്ഷ്മി ഹോസ്പിറ്റൽ ആണെന്നു തോന്നുന്നു.

ഞങ്ങളുടെ പഴയവീടു പുതുക്കിപ്പണിതപ്പോൾ രണ്ടുമുറികൾ മാറ്റമില്ലാതെ നിർത്തി. ഞങ്ങൾ സഹോദരങ്ങൾ ജനിച്ച മുറിയും ഞങ്ങളുടെ അച്ഛൻ മരിച്ച മുറിയും.

ഞങ്ങളെയെല്ലാം പെറ്റത്‌ അമ്മയാണെങ്കിലും പേറെടുത്തത്‌ പൊന്നമ്മയായിരുന്നു. അവർ പൊൻ+അമ്മ ആയിരുന്നു എല്ലാവർക്കും.

 
 
 [3]  
 
arrows ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്-മൈന ഉമൈബാന്‍
arrows ഒരു നാറ്റക്കഥ -- എ ജെ
arrows ഓണം മരണം വിശപ്പ് -- കൈതമുള്ള്
arrows പലരും പലതും. 19: വീണ്ടും വസന്തം -- നാരായണസ്വാമി
arrows മണ്ണൊലിച്ചുപോയ മയ്യഴി -- സതീഷ് സഹദേവന്‍
arrows ഉരകല്ല് -- സോറി.. ഞങ്ങള്‍ അസന്തുഷ്ടരാണ് -- ജി മനു
arrows പലരും പലതും: 18. കിസ്സ കുര്‍സി കാ. -- നാരായണസ്വാമി
arrows പൌലോ കൊയ്ലോയും സൂപ്പിക്കയും -- ഉസ്മാന്‍ ഇരിങ്ങാട്ടിരി
arrows മനസിലെ മണലാരണ്യങ്ങള്‍ -- ബഷീര്‍
arrows പലരും പലതും: 17. കാനേഷുമാരി. നാരായണസ്വാമി
arrows പലരും പലതും: 16. മൂപ്പന്‍ - നാരായണസ്വാമി
arrows മസ്കറ്റ് മണല്‍ക്കാറ്റുകള്‍ -- മാന‍സികവിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്‌‌‌‌‌‌ -- സപ്ന അന
arrows ഷാഹിദ -- ഉസ്മാന്‍ ഇരിങ്ങാട്ടിരി
arrows പലരും പലതും: 14. തീരം, തീരാശാപം. നാരായണസ്വാമി
arrows പുരുഷ പ്രജകളേ! - സന്ധ്യാറാണി
arrows വഞ്ചിക്കപ്പെടുന്ന ആയുര്‍വ്വേദം ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്
arrows പലരും പലതും: 12. അല്പം വണ്ടിക്കാര്യം.--- നാരായണസ്വാമി
arrows മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ -- ഡോ. സൂരജ്
arrows പലരും പലതും: 11. അത്യുന്നതങ്ങളില്‍ മഹത്വം. നാരായണസ്വാമി
arrows പലരും പലതും: 10.--വാക്കുകള്‍ പോകുന്ന വഴികള്‍.--നാരായണസ്വാമി
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us