ആര്‍ത്തി പെറ്റ ക്രിക്കറ്റാണ് ഐപിഎല്‍. അതില്‍ ദേശീയതയില്ല. ദേശാഭിമാനമില്ല. കള്ളവും ചതിയും നല്ലോണമുണ്ട്. അത്യാര്‍ത്തി പണത്തിനായാണ്. അതിന് മാത്രമായാണ്.
ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെ ഐപിഎല്‍ വിവാദമില്ല. പ്രവാചകനെ കൂട്ടുവിളിക്കുന്ന ഷഹീദ് അഫ്രീദിയും മാര്‍വാഡി കുബേര ദൈവങ്ങളെ കൂട്ടുപിടിക്കുന്ന ലളിത് മോഡിയും നാണയം വച്ചു കഴിഞ്ഞു. അറ്റത്ത് ചൂണ്ടാണിവിരല്‍ കൊണ്ട് എറ്റിക്കഴിഞ്ഞു. സ്തംഭവും നമ്പറും ഉണ്ട്. തലയും വാലും. നാണയം തിരിയുകയാണ്.
കാലമേറെ ആയിട്ടില്ല ഐപിഎല്ലിന് പ്രായം. അന്തക വിത്ത് പോലെ വരവ്. ടെസ്റ് ക്രിക്കറ്റ് ചാവുമോ എന്നായി ടെന്‍ഷന്‍. സച്ചിനും പോണ്ടിംഗും കാലിസും ഒക്കെ സെഞ്ച്വറി അടിച്ചതോടെ, സെവാഗ് ട്രിപ്പിള്‍ അടിച്ചതോടെ ടെസ്റിന് ജീവന്‍ വച്ചു. ഏകദിനത്തിന്റെ പെടാപ്പാട് ഇനിയും തീര്‍ന്നിട്ടില്ല.
അതിനിടെ ഐപിഎല്‍ ഒന്നാം പതിപ്പ് തീര്‍ന്നു. ഷെയിന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ് ചാമ്പ്യന്‍മാരായി. കെങ്കേമരായ പഞ്ചാബും ബംഗാളും മുബൈയുമൊക്കെ പിന്നിലായി. സാവിത്രിയമ്മയുടെ പ്രാര്‍ത്ഥന വിഫലമാക്കി ശ്രീശാന്ത് ചുണ്ടത്തൊരു തട്ടും വാങ്ങി.
അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ മുംബയില്‍ അറ്റാക്ക്. ദേശസ്നേഹത്തിന്റെ ചിറപൊട്ടിച്ച ഭീകരാക്രമണം.കളി രാഷ്ട്രീയമായി. ഐപിഎല്‍ രണ്ടാം പതിപ്പ് വന്നത് ഈ കോലാഹലത്തിലേക്കാണ്.
പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് വിസ കൊടുക്കേണ്ടെന്ന് ഇന്ത്യാ തീരുമാനിച്ചു. അഫ്രീദിക്ക് പോലും ഉണ്ടായില്ല അപ്രീതി. ഒന്നാം ലീഗിന്റെ കേടു തീര്‍ത്ത് രണ്ടാം ലീഗ്. ആദ്യ ലിസ്റ് മറിച്ചിട്ട പോലെ ചാമ്പ്യന്മാരും സ്ഥാനങ്ങളും മാറി. ഡെക്കാന്‍ ചാര്‍ജേഴ്സ്, ബാംഗളൂര്‍ റോയല്‍സ്, അങ്ങനെയങ്ങനെ.
എന്നിട്ടും ആര്‍ക്കുമുണ്ടായില്ല ഒത്തുകളി സംശയം. കാരണം ഈ
കളിയുടെ ഗതി അങ്ങനെയാണ്. സംശയിക്കും മുമ്പേ പൊന്തും ചീര്‍ അപ് ഗേള്‍സ്.
ഇതിനിടെയാണ് രാഷ്ട്രീയം. എല്ലാം മറക്കലാണ് രാഷ്ട്രീയത്തിന്റെ മര്‍മ്മം. ക്രിക്കറ്റ് കളിക്കാര്‍ രാജ്യത്തിന്റെ നിലപാട് പറയുന്നവരും അഭിപ്രായം പറയുന്നവരുമായി മാറുമ്പോള്‍ ട്വീറ്റര്‍ പാകത്തിലാവണം നയതന്ത്രം.
കഷ്ടപ്പെട്ട്, തട്ടിമുട്ടി നേടിയെടുത്ത സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബയില്‍ മരിച്ചവര്‍ക്ക് സമ്മാനിച്ചപ്പോള്‍ ദേശസ്നേഹത്തെ പതിവു പോലെ സണ്ണി ഗവാസ്കറും സര്‍വത്ര നാടും വാഴ്ത്തി. സച്ചിന്റെ കളി ഇന്നോളം കണ്ടിട്ടില്ലാത്തവര്‍ക്കു മാത്രമേ അതാണ് മികച്ച ഇന്നിംഗ്സ് എന്ന് പാടാന്‍ പറ്റുമായിരുന്നുള്ളൂ.
പക്ഷേ ക്രിക്കറ്റിന് ദൈവങ്ങള്‍ വേണം. പരമശിവനും പാര്‍വതിയും വന്നാല്‍ സ്വാഭാവികമായും കുട്ടികള്‍ വേണം. അങ്ങനെ അഹങ്കാരത്തിന്റെ ആള്‍രൂപമെന്നോണം എലിപ്പുറത്ത് വിരാട് കോഹ്ലിമാരും യാത്ര തുടങ്ങി.
ബംഗ്ളാദേശില്‍ പോയ വീരേന്ദര്‍ സെവാഗ് പ്രതിപക്ഷ ബഹുമാനമില്ലാതെ പറഞ്ഞത് മഹത്തായ ഇന്ത്യന്‍ പാരമ്പര്യമാണോ എന്നൊന്നും ആരും ചോദിച്ചില്ല. സ്വന്തം ദൈവത്തെ ചീത്ത വിളിക്കുന്നത് ചിതമല്ലല്ലോ. ക്രിക്കറ്റ് അംബാസഡറുടെ നയതന്ത്രം കലാപമാകാഞ്ഞത് ഷേഖ് ഹസീനക്ക് യൂസഫ് റാസാ ഗിലാനിയാവാന്‍ പാങ്ങില്ലാത്തത് കൊണ്ടു മാത്രം
ഐപിഎല്‍ മൂന്നാം പതിപ്പിന്റെ കേളി കൊട്ടിനെ ഈ ചരിത്രം മറന്ന് കാണാനാവില്ല. എല്ലാവര്‍ക്കും അറിയാം. ഇക്കൊല്ലം കൂടി വിലപേശലിന് വലിയ സാധ്യതയില്ല. കാരണം ഐക്കണുകളും പതിവ് പാട്ടുകാരും കഴിഞ്ഞാല്‍ ലേലം വിളിക്ക് ഇടം കുറവാണ്. നൈറ്റ് റൈഡേഴ്സിനായാലും റോയല്‍ ചാലഞ്ചേഴ്സിനായാലും.
അഫ്രീദിയും സൊഹൈല്‍ തന്‍വീറും ഉമര്‍ഗുലും ഒക്കെ വാദിച്ചത് ഇതിനിടയിലേക്കാണ്. ലളിത് മോഡി എന്ന ഐപിഎല്ലിലെ അമര്‍ സിംഗിന് വിവാദം കൂടാതെ നിലനില്‍പില്ല. മുന്‍ധാരണ പ്രകാരം ആരും
പാക്കികളെ ലേലത്തിലെടുത്തില്ല.
മുതലാളിമാര്‍ക്ക് ഇവരെ വേണ്ടെന്നാണ് പറഞ്ഞ കാരണം. ലളിത് മോഡി ഒപ്പം പറഞ്ഞു. ഞങ്ങള്‍ക്ക് ആരോടും വിശദീകരണം നല്‍കേണ്ട ബാധ്യതയില്ല.
കഴിഞ്ഞ കൊല്ലത്തെ കാര്യം മറന്ന് അഫ്രീദിയും കൂട്ടരും അപമാനത്തിന്റെ ആഴക്കടിലായത് അപ്പോള്‍ മാത്രമാണ്. അപമാനം കൂടാന്‍ കാരണവുമുണ്ട്.
പാക് ക്രിക്കറ്റ് ഗതികേടിലാണ്. പുലികള്‍ പുല്ലു തിന്നും കാലം. അതിനിടെയാണ് അയല്‍പക്കത്ത് വിരുന്ന്. പണ്ടേതോ പശു വേലി ചാടി വിള തിന്നത് മറന്നെന്ന് കരുതിയതാണ്, അങ്ങേലെ മരച്ചുവട്ടില്‍ നിന്ന് പ്രീതി സിന്റയും ശില്‍പാ ശിരോദ്ക്കറും ചിരിച്ചപ്പോള്‍. പന്തലിടാന്‍ കാലത്ത് ആലുവാ മണപ്പുറത്ത് കണ്ട ഭാവം പോലുമില്ലാതെ മുഖം തിരിച്ചാല്‍ കുലസ്ത്രീ ആയാലും കുലടേ എന്നല്ലാതെ മറ്റെന്ത് വിളിക്കാന്‍? പണ്ടത്തെ കുറുക്കന്റെ ചേ#ില്‍ പറഞ്ഞു. ചത്താലും പോകില്ല, ഐപിഎല്ലിലേക്ക്.
ലളിത് മോഡിയെ അരുക്കാക്കാന്‍ കാത്ത ചിദംബരം പക്ഷേ വിട്ടില്ല . എല്ലാം മോഡി സാറിന്റെ കുഴപ്പമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണപത്രം നിരസിച്ചത് മറ്റാരുമല്ലെന്ന് വ്യക്തമായി. അപ്പോള്‍ പുള്ളിപ്ളാവില ഉണ്ടെങ്കില്‍ ഐപിഎല്‍ കഞ്ഞി കുടിക്കാമെന്നായി പാക് കളിക്കാര്‍. ഒപ്പം ഓര്‍ത്തു പ്രവാചകന്‍ പറഞ്ഞത്. തെറ്റുകുറ്റങ്ങള്‍ മറക്കാത്തവന്‍ ഇസ്ളാമല്ല. ഹറാം പറപ്പാവാന്‍ അഫ്രീദിയെ കിട്ടില്ല.
അതായത് ഐപിഎല്ലില്‍ ഖുറാന് മീതെയും ഉറുപ്പിക പറക്കും. കാരണം താരമൂല്യമുള്ള അഫ്രീദിക്ക് കൊല്ലം മുഴുവന്‍ പാക്കിസ്ഥാന് കളിച്ചാല്‍ പരമാവധി കിട്ടുന്നത് ഒന്നരക്കോടി. 45 ദിവസം ഐപിഎല്‍ കളിച്ചാല്‍ വരവ് നാലരക്കോടി. ഒറ്റപരസ്യത്തിന് എട്ടു കോടിയില്‍ കുറഞ്ഞാല്‍ എംഎസ് ധോണി മുഖത്ത് പൌഡറിടില്ല. അഫ്രീദിക്ക് മോഹിക്കാവുന്നത് രണ്ടു കോടി. മറ്റുള്ളവര്‍ക്കും കളി ചെറുതല്ല. അപ്പോള്‍ ഇടമറുകും വിളിക്കും അള്ളാഹുവിനെ.
അതു മാത്രമാണ് കാര്യം. വേലിയ്ക്കല്‍ ചില പൊല്ലാപ്പൊക്കെയുണ്ട്.
നേരു തന്നെ. പക്ഷേ കോഴി ബിരിയാണി വിളമ്പുമ്പോള്‍ രാജ്യസ്നേഹത്തിന്റെ മണമടിക്കും. കോഴികള്‍ ദേശീയപക്ഷി സ്ഥാനത്തേക്ക് പോരാടിക്കുമ്പോള്‍ ക്രിക്കറ്റിലും കുക്കുടഭോഗത്തിനേ മാര്‍ക്കറ്റുള്ളൂ.