കാലം കൈവണങ്ങിയ രാഘവ സംഗീതത്തിന്റെ നിര്‍ഗളാനുഭൂതിയില്‍ കൈരളിയുടെ ആസ്വാദക ഹൃദയം ഇന്നും ധ്യാനലീനമിരിപ്പാണ്. നാടോടി ശീലിന്റെ ഇളനീര്‍ മധുരവും ശാസ്ത്രീയ സംഗീതത്തിന്റെ ഗരിമയുമായി കെ രാഘവന്‍ മാസ്റര്‍ സൃഷ്ടിച്ച സംഗീത പ്രപഞ്ചം ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. മലയാളിയുടെ സ്വന്തം രാഘവന്‍ മാസ്ററെ തേടി ഒടുവില്‍ പത്മശ്രീ എത്തി; ഏറെ വൈകിപ്പോയെങ്കിലും.
പാറ്റേണുകളില്‍ അകപ്പെട്ട് കളങ്ങളില്‍ ഒതുങ്ങിയ സംഗീത സംവിധായകനല്ല രാഘവന്‍ മാസ്റര്‍. നാടന്‍ പാട്ടുകള്‍, തമാശ പാട്ടുകള്‍, പ്രണയഗാനങ്ങള്‍, മാപ്പിള പാട്ടുകള്‍, നാടകഗാനങ്ങള്‍, ശാസ്ത്രീയ സംഗീത സ്പര്‍ശമുള്ള ഗാനങ്ങള്‍, വിഷാദഗാനങ്ങള്‍, ചടുല ഗാനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തതയുടെ ഇന്ദ്രജാലമാണ് അദ്ദേഹം സമ്മാനിച്ചത്. ഇന്ദ്രിയങ്ങളില്‍ അനുഭൂതിയും ഹൃദയത്തില്‍ രോമാഞ്ചവും പകരുന്ന സ്വരരാഗസുധ. ചലച്ചിത്രത്തിന്റെ ആത്മാവു തൊടുന്ന അനുഗ്രഹീത സ്പര്‍ശമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങളുടെ സവിശേഷത. ഗാനരചയിതാവുമായുള്ള അപൂര്‍വമായൊരു രസതന്ത്രത്തിലാണ് പല മികച്ച ഗാനങ്ങളും പിറന്നത്. പി ഭാസ്കരന്‍ മാഷുമായി അദ്ദേഹത്തിനുള്ള ഇഴയടുപ്പം എടുത്തുപറയേണ്ടതാണ്. വയലാര്‍, ഒ എന്‍ വി, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി എന്നിവരോടൊത്തും അദ്ദേഹം ചിട്ടപ്പെടുത്തിയ മധുരഗാനങ്ങള്‍ നിരവധിയാണ്.
കാല്പനിക ഭാവത്തിന്റെ കമനീയ ഭാവനകള്‍ വിടര്‍ന്ന രമണനിലെ ഗാനങ്ങള്‍ രാഘവന്‍ മാസ്ററുടെ മാസ്മരിക സ്പര്‍ശത്തിന്റെ നിത്യഹരിത മുദ്രകളാണ്. രമണന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ മാസ്റര്‍ നാടന്‍ ശീലിന്റെ താളവും പകര്‍ന്നിട്ടുണ്ട്. കായലരികത്ത് എന്ന പി ഭാസ്കരന്റെ നീലക്കുയിയിലെ പ്രശസ്തഗാനം പാടിയത് രാഘവന്‍ മാസ്റര്‍ തന്നെയാണ്. നീലമല പൂങ്കുയിലേ(പൊന്നും പൂവും), അപ്പോഴും പറഞ്ഞില്ലേ(കടമ്പ) എന്നിവയെല്ലാം നാടന്‍ പാട്ടുകളുടെ തനിമയേകുന്നു. അപ്പോഴേ പറഞ്ഞില്ലേ, ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍, ജീഞ്ചക്കന്താരോ തുടങ്ങി ഒത്തിരി സംഘഗാനങ്ങളും അദ്ദേഹത്തിന്റെ ക്രെഡിറ്റ് പുസ്തകത്തിലുണ്ട്.
മാപ്പിളപ്പാട്ടിന്റെ ശൈലിയുള്ള ഗാനങ്ങളുടെ ട്രെന്റ് മലയാള സിനിമ പരിചയപ്പെട്ടതും രാഘവന്‍ മാഷിലൂടെയാണ്. തച്ചോളി അമ്പുവിലെ നാദാപുരം പള്ളിയിലെ, തേന്‍തുള്ളിയിലെ ഓത്തുപള്ളീല്‍, തുറക്കാത്ത വാതിലിലെ നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു, പതിനാലാം രാവിലെ 'അഹദോന്റെ തിരുനാമം' എന്നിവയെല്ലാം ഉദാഹരണം.
നായരു പിടിച്ച പുലിവാലിലെ 'കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം, ഹാലുപിടിച്ചൊരു പുലിയച്ചന്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ തമാശപ്പാട്ടുകളില്‍ ചിലതാണ്. നയാ പൈസയില്ലാ, ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ തുടങ്ങി ആ പട്ടികയിലേക്ക് ഇനിയും ഗാനങ്ങള്‍ ചേര്‍ക്കാനുണ്ട്. മിക്കവയും പി ഭാസ്കരന്റെ വരികളാണ്.
കാനനച്ഛായയില്‍, ഏകാന്ത കാമുകാ, മഞ്ജുഭാഷിണീ, മാനെന്നും വിളിക്കില്ല, അനുരാഗ കളരിയില്‍, മഞ്ഞണിപ്പൂനിലാവ്, പഞ്ചവര്‍ണക്കിളിവാലന്‍, മാനത്തെ കായലിന്‍, സ്വപ്നമാലിനീ, പൂര്‍ണേന്ദുമുഖിയോട് എന്നിങ്ങനെ നിരവധി പ്രണയഗാനങ്ങളും യുഗ്മഗാനങ്ങളും രാഘവ സംഗീതത്തിന്റെ കൈവഴിയായി ശ്രോതാക്കളുടെ മാനസങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
മാഷിന്റെ വിഷാദഗാനങ്ങള്‍ എത്രകേട്ടാലും മതിവരാത്തവയാണ്. യേശുദാസ് ജ്വലിച്ചുനില്‍ക്കുന്ന കാലത്താണ് കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ ശബ്ദത്തില്‍ നീലക്കുയിലിലെ 'എങ്ങനെ നീ മറക്കും', ബ്രഹ്മാനന്ദന്റെ ശബ്ദത്തില്‍ 'കണ്ണീരാറ്റിലെ തോണി' തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹം കേള്‍പ്പിച്ചത്. കരിമുകില്‍ കാട്ടിലെ, ശ്യാമ സുന്ദര പുഷ്പമേ, അന്നു നിന്നെ കണ്ടതില്‍ പിന്നെ, ഏകാന്ത പഥികന്‍ ഞാന്‍ തുടങ്ങി ഒത്തിരി.
കണ്ണപ്പനുണ്ണിയിലെ മാനത്തെ മഴമുകില്‍ മാലകളേ, നഗരമേ നന്ദിയിലെ മഞ്ഞണിപ്പൂനിലാവ്, അമ്മയെ കാണാന്‍ എന്ന ചിത്രത്തിലെ ഉണരുണരൂ ഉണ്ണിപ്പൂവേ എന്നിവയെല്ലാം സ്ത്രീ ശബ്ദത്തിന്റെ ആലാപന സൌകുമാര്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നു. ഉയര്‍ന്ന സ്വരത്തിലാണ് ഇവ ആരംഭിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
യേശുദാസിനെ കൂടാതെ ഉദയഭാനു, വി ടി മുരളി, ബ്രഹ്മാനന്ദന്‍, പി സുശീല, മെഹബൂബ്, ജയചന്ദ്രന്‍, എസ് ജാനകി, ജാനമ്മ ഡേവിഡ് തുടങ്ങിയവരുടെ ശബ്ദത്തിനിണങ്ങിയ ഈണങ്ങളൊരുക്കി മാസ്റര്‍ വിസ്മയം തീര്‍ത്തു. പാട്ടെഴുതിയ ശേഷം മാത്രം ഈണം നല്‍കണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ശ്യാമസുന്ദര പുഷ്പമേ എന്ന വരികളിലെ ധ്യാനലീനമിരിപ്പൂ എന്ന ഭാഗത്ത് മാസ്റര്‍ ധ്യാനത്തിന്റെ അനുഭൂതി പകരുന്ന വിധത്തില്‍ നല്‍കിയ ഈണം ശ്രദ്ധേയമാണ്. ആറ്റിനക്കരെ അക്കരെ എന്ന വരികളില്‍ കേള്‍വിക്കാരെ അക്കരയിലേക്ക് നയിക്കാനും മാഷിന് സാധിക്കുന്നു.
അമ്പിളിക്കൊമ്പത്തെ, നീലമല പൂങ്കുയിലേ, അല്ലിമലര്‍ കാവിലെ, മാരിവില്‍ ഗോപുര, കിളിയേ കിളിയേ, കിഴക്കേമലയിലെ, മഞ്ജുഭാഷിണീ, സഖാക്കളേ മുന്നോട്ട്, നഗരം നഗരം, മലരണിക്കാടുകള്‍, പതിവായി പൌര്‍ണമി, മധുരപ്പതിനേഴുകാരി, നാഴിയൂരിപ്പാലുകൊണ്ട് എന്നിവയെല്ലാം രാഘവന്‍ മാഷിന്റെ മികച്ച ഗാനങ്ങളില്‍ ചിലതുമാത്രം.
പ്രതിഭയുടെ തൂവല്‍ സ്പര്‍ശത്തില്‍ മലയാളിയുടെ ഹൃദയത്തില്‍ വിരല്‍തൊട്ട രാഘവന്‍ മാഷിന്റെ ഈണങ്ങള്‍ കാലാതിവര്‍ത്തിയാണ്. പുരസ്കാരങ്ങള്‍ പലതും അദ്ദേഹത്തെ തേടിയെത്തിയത് പലപ്പോഴും വൈകിയാണ്. ഇപ്പോള്‍ പത്മശ്രീയും