മതം നിയന്ത്രിക്കുകയും ജാതിസമവാക്യങ്ങള്‍ വിധിനിര്‍ണ്ണയിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ ഒരാള്‍ക്ക് മതരഹിതനോ, മതേതരനോ ആവുക എളുപ്പമല്ല;
സമൂഹത്തെ നിസ്സഹായതയിലേക്കും അതുവഴി മതങ്ങളുടെയും ആള്‍ദൈവങ്ങളുടെയും കാല്ക്കീഴിലേക്കും എത്തിച്ചത് രാഷ്ട്രീയ കക്ഷികള്‍ തന്നെയായ വിചിത്രമായ പരിതോവസ്ഥയില്‍ പ്രത്യേകിച്ചും ഏതൊരു ദുര്‍ന്നടത്തവുമില്ലാതെ തികഞ്ഞ പാതിരീസ്വഭാവിയായി രോഗികളെ പരിചരിച്ച് കുടുംബം പുലര്‍ത്തി സന്തോഷവാനായി കഴിഞ്ഞുപോന്ന ഒരു കുഞ്ഞാടായിരുന്നു ഡോ. മനോജ് കുരിശിങ്കല്‍. പേരില്‍ത്തന്നെയുണ്ട് സാമാന്യം ഭേദപ്പെട്ട ഒരു കുരിശ്. ഒരുമാതിരിപ്പെട്ട ഭൂതപ്രേതപിശാചുക്കളൊക്കെ ആ അടയാളം കണ്ടാല്‍ത്തന്നെ സ്നാനപ്പെട്ട് വിശ്വാസികളായിപ്പോകും. അങ്ങിനെയിരിക്കുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പുവന്നത്. ചോരച്ചാലുകളില്‍ നീന്തിക്കുളിച്ച പ്രസ്ഥാനം പോളിറ്റ് ബ്യൂറോ മുതല്‍ ലോക്കല്‍ കമ്മിറ്റികള്‍വരെ മഷിയിട്ട് പരതിയിട്ടും ആലപ്പുഴ മത്സരിക്കാന്‍ ഒരു സഖാവിനെ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെയാണ് പാര്‍ട്ടിക്കത്തനാര്‍മാരിറങ്ങി കുരിശിങ്കലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
മനോജ്, അന്നോ, തെരഞ്ഞെടുപ്പു ജയിച്ച ശേഷമോ സഖാവായിരുന്നില്ല. മാത്രവുമല്ല ഓരോ ദിവസവും ഒന്നിനൊന്നുമെച്ചപ്പെട്ട വിശ്വാസിയായി നിലനില്ക്കുകയും ചെയ്തു. പാര്‍ട്ടി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ച് വോട്ടുകുത്തിയ സാധാരണക്കാരും മനോജിനെ സഖാവായി കണ്ടില്ല. എന്നിട്ടും വര്‍ഷങ്ങള്‍ക്കപ്പുറത്ത് പാര്‍ട്ടിയുടെ ഒരു തിരുത്തല്‍ രേഖയില്‍ മതവിശ്വാസത്തിനെതിരേ ചില പ്രയോഗങ്ങളുണ്ടെന്ന 'വിശ്വാസ'ത്തില്‍ കുരിശിങ്കല്‍ പാര്‍ട്ടി അടിച്ചേല്പിച്ച അംഗത്വമുപേക്ഷിച്ച് ഇറങ്ങിപ്പോയിരിക്കുന്നു.
തികച്ചും ന്യായയുക്തമായ തീരുമാനം.

മണ്ണിനാല്‍ മെനഞ്ഞത് മണ്ണില്‍ചേരുമെന്ന് പറഞ്ഞതുപോലെ മതത്തില്‍നിന്ന് പോയ കുരിശിങ്കല്‍ കുരിശിന്റെ വഴിയിലൂടെ മതത്തിലേക്ക് തന്നെമടങ്ങി. ഒരര്‍ത്ഥത്തില്‍ നേരത്തെ സെബാസ്റ്റ്യന്‍ പോളും അബ്ദുള്ളക്കുട്ടിയുംപോയ അതേ വഴിയേ.
മനോജിന്റെ നിലപാടിനെതിരേ ഹാലിളകാന്‍ സി.പി.എം.ന് അവകാശമുണ്ടോ? ഒരിക്കലുമില്ല. കാരണം ഇപ്പോള്‍ കേരളത്തില്‍ സി.പി.എം ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തിക്കുന്നത് മതപരവും ജാതീയവുമായ ആശയ സംഹിതകളുമായാണ്. ഓരോ തെരഞ്ഞെടുപ്പിലും അത് പഞ്ചായത്തിലേക്കോ, പാര്‍ലമെന്റിലേക്കോ ആകട്ടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമുതല്‍ തുടങ്ങുന്നു പാര്‍ട്ടികളുടെ ജാതിസ്നേഹം. എല്ലാം നിശ്ചയിക്കുന്നത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍. അച്യുതാനന്ദനെ മത്സരിപ്പിക്കുന്നത് ഈഴവന്റെ വോട്ടുകിട്ടാനെങ്കില്‍ അബ്ദുള്ളക്കുട്ടിയെ നിറുത്തുന്നത് മുസ്ളീമുകളുടെ വോട്ടു സമാഹരിക്കാന്‍. മഅദനിയുടെ ഭൂതകാലം മായ്ച്ചുകളഞ്ഞ് കഴുത്തില്‍ കയ്യിട്ടതും, വെള്ളാപ്പള്ളിയുടെയും, നാരായണപ്പണിക്കരുടെയും വിഗ്രഹങ്ങളില്‍ പൂമൂടല്‍ നടത്തുന്നതും ഇതേ സിദ്ധാന്തപ്രകാരം തന്നെ.
മാര്‍ക്സ് പുനര്‍ജനിച്ചാലും കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ നായരോ, നമ്പൂതിരിയോ,ചോവനോ, ക്രിസ്ത്യാനിയോ, ഒക്കെ ആയേ പറ്റൂ. ഇല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ ചുവരുകളില്‍ പോസ്ററൊട്ടിച്ച് നടക്കാം.
അമ്പലങ്ങളിലും പള്ളികളിലും മാത്രമല്ല അമ്മത്തായയുടെയും അമൃതാനന്ദമയിയുടെയും മുന്നിലും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നവയായിരിക്കുന്നു സി.പി.എമ്മും കോണ്‍ഗ്രസ്സുമുള്‍പ്പെടെ കേരളത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.