ഇന്നോളം
എനിക്കു തെറ്റിയ
വഴികളെല്ലാം
നിന്നിലേക്കുള്ളതായിരുന്നു.
എത്തേണ്ടത് നിന്നിലേക്കാണ്
പക്ഷേ
എന്നുമെത്തിച്ചേരുന്നത്
എന്നിലേക്കു തന്നെയാണ്.
ജീവിതത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണവും, പ്രേരണയും, ഉല്‍കണ്ഠയും ആസക്തിയും, വിപണിയും, വിനോദവും, ആത്മവിശ്വാസവുമൊക്കെയായ പ്രണയത്തിന്റെ രണ്ട് വഴികള്‍ നമ്മള്‍ വായിച്ചത്; ആദ്യത്തേത് തെറ്റിയ വഴിയും, രണ്ടാമത്തേത് പി.ആര്‍. രതീഷിന്റെ കവിതയില്‍ അവനവനിലേക്കു തന്നെയുമാണ് ഇവിടെ സൂചിപ്പിക്കാന്‍ പോകുന്നത്'നട്ടുച്ചയുടെ വിലാസം' എന്ന പി.ആര്‍. രതീഷിന്റെ കവിതാപുസ്തകത്തിലെ കവിതകളെ കുറിച്ചാണ്. നിന്നിലേക്കെത്തിച്ചേരണ്ട ഞാന്‍ എന്നിലേക്കു ചുരുങ്ങുന്നതിന്റെ പൊരുള്‍ എന്തായിരിക്കണം. നിന്നിലേക്കാണ് എത്തേണ്ടത് എന്ന് കവി ഉറപ്പിക്കുന്നു. പക്ഷേ നിയോഗം നേരെ തിരിച്ചാകുന്നു.
രതീഷിന്റെ കവിതകളുടെ ശക്തി പ്രണയമെന്ന വിശപ്പാകണം ഒരിക്കലും തീരാത്ത വിശപ്പ്. രതീഷിന്റെ കവിതകള്‍ക്കപ്പുറവും ഇപ്പുറവും പ്രണയാര്‍ദ്രതയോടെ ഒരുവള്‍ തെളിഞ്ഞ കണ്ണാല്‍ കവിക്ക് കാവലുമിരിക്കുന്നുണ്ട്; ആ കാവലിന്റെ ആസക്തികളാവണം പ്രണയത്തെ ഇത്രമാത്രം നിര്‍വചിക്കാന്‍ രതീഷിന് കഴിയുന്നത്.
ഒരു നട്ടുച്ചയ്ക്ക് കവിതയുടെ
നീ എന്റെ മിഴികളില്‍ നിന്നും മറഞ്ഞത്.
അങ്ങിനെ മറഞ്ഞ് പോകുന്ന പൊള്ളുന്ന പ്രണയ വിചാരങ്ങളെ നട്ടുച്ചയുടെ വിലാസമല്ലാതെ വേറെന്ത് വിളിക്കാനാണ്. എന്തു മാത്രം കയ്പ്പാകണം കവിക്ക് ആവള്‍ മിഴികളിലേക്ക് ഇട്ടുകൊടുത്തിട്ടുണ്ടാവുക. കവിക്കു പ്രണയാര്‍ദ്രമായി ഒരുവള്‍ കാവലിരിക്കുമ്പോഴും കവിതയില്‍ നിന്നവള്‍ ഇറങ്ങി പോകുന്നതിന്റെ വേദനകളാല്‍ സങ്കടപ്പെടുന്ന കവിയാകണം രതീഷ്.
ഞങ്ങള്‍ പൂത്തതും
തളിര്‍ത്തതും
സ്വപ്നം കണ്ടു തുടങ്ങിയതും
നിന്റെ തണലില്‍ വെച്ചായിരുന്നു.
നേക്കെത്താ ദൂരത്തേക്ക്
ഇറങ്ങി നടന്നിട്ടുണ്ടാകണം
നാലുകണ്ണുകളപ്പോള്‍
നിന്റെ ചില്ലകള്‍ തളര്‍ന്നതും
എന്റെ സ്വപ്നത്തിന്റെ പൂക്കുലയടര്‍ന്നതും
ഒരുമിച്ചായിരുന്നു.
എത്ര മാഞ്ഞകന്നാലും
നീയും അവളും
കവിതയില്‍ തളിര്‍ത്തുകൊണ്ടേയിരിക്കട്ടെയെന്നും
എങ്ങിനെയൊക്കെ ഹൃദയത്തില്‍ നിന്നവള്‍ മാഞ്ഞകന്നാലും
നിയ്യും അവളും തളിര്‍ക്കണമേയെന്ന പ്രാര്‍ത്ഥനയുടെ സ്വരം നമുക്ക് പകര്‍ന്നു തരുന്നുണ്ട്.
എത്ര ഒളിപ്പിച്ചാലും ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന പ്രണയത്തിന്റെ റിഥം.
രതീഷിന്റെ കവിതകളുടെ പ്രണയ താളത്തെ കുറിച്ചാണ്
പറഞ്ഞ് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ വിചാരപ്പെടുക
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു തരം മാസ്മരിക സംഗീതത്തിന്റെ ഉള്ളിറക്കം. അതങ്ങിനെ ഓരോ വായനയിലും വല്ലാത്തൊരു താളം മുറിഞ്ഞും മുറിയാതെയും നമ്മിലൂടെയങ്ങിനെ സഞ്ചരിച്ചെന്നിരിക്കും.
ഭ്രാന്താണെന്ന്
കൂട്ടുകാര്‍ പറഞ്ഞപ്പോള്‍
പ്രണയമാണെന്ന്
ഞാന്‍ തര്‍ക്കിച്ചു.
അടര്‍ന്ന ഇല
മരത്തെ പ്രാര്‍ത്ഥിക്കുന്നതുപോലെ
അടരാത്ത നിന്നെ
നിദ്രയില്‍ പോലും
ഉപേക്ഷിക്കില്ല ഞാന്‍.
പ്രണയത്തിന്റെ നാമോരോരുത്തരും കരുതുന്ന നീക്കുപോക്കുകളിലൂടെയല്ല രതീഷ് കടന്നു പോകുന്നത്. പ്രണയത്തെ ഭ്രാന്തായി കൂട്ടിക്കെട്ടുന്ന ചില വര്‍ത്താനങ്ങള്‍ക്കിടക്കാകാം; അടരാത്ത നിന്നെ നിദ്രയില്‍ പോലും ഉപേക്ഷിക്കില്ലെന്ന വിളിച്ചു പറയല്‍.
നീ,
എനിക്കു തരാതിരുന്നതും
ഒരു വാക്കായിരുന്നു.
എന്ന് പറയാനും കവി മടിക്കുന്നില്ല. ആ വാക്ക് എന്തായിരിക്കണം.
ഓരോ വാക്കിന്റെ വേദനയില്‍ നിന്നും
നീ മഷി പുരട്ടി
എനിക്കു കാഴ്ചക്കായി.
അവളില്‍ നിന്ന് പുറപ്പെട്ട വാക്കുകളോ?
മഷി പുരട്ടി കവിതയുടെ അമൃതാകുന്നു. ആ അമൃത് കവിക്കു വേദനയും ഭ്രാന്തും ആകുന്നു. വാടനക്കാരനിലേക്ക് ആവേശിക്കുന്ന ഭ്രാന്തും വേദനയും; വിജയിക്കപ്പെടുന്ന കവിതകളുടെ പണിത്തീര്‍മ്മ ഇങ്ങനെയൊക്കെത്തന്നെയാകണം.
വയലൊടുക്കത്തില്‍
ഇടവഴിത്തുടക്കത്തില്‍
അരികുപറ്റിക്കിടന്ന
മുകുറ്റിപ്പൂവേ,
ഏറെക്കാലം നിന്നേയും
നോക്കി നിന്നതല്ലേ
ഓര്‍ത്തില്ലെങ്കിലും
മറക്കാതെ വെയ്ക്കണേ
നിന്റെ കുഞ്ഞു മനസ്സിലെങ്കിലും
പ്രണയവും ഭ്രാന്തും പൂത്തൊരെന്നെ...
ഓര്‍മ്മകള്‍
രക്തസാക്ഷിക്കു കാവലാള്‍
ഉപേക്ഷിച്ചേക്കുക
വിശന്നൊലിച്ച നമ്മുടെ ഉടലിനെ
നക്ഷത്രങ്ങള്‍ ചോര്‍ന്നൊലിച്ച പാതിരായെ,
എന്നാലും
പിറക്കാനിനിരിക്കുന്ന നൂറ്റാണ്ടിന്റെ ഭാരം
നിന്റെ ഭാഷയോട് കടം ചോദിക്കാതിരിക്കില്ല.
എന്റെ പേരുകളെക്കുറിച്ച്.
മുക്കുറ്റിപ്പൂവിനോട് മറക്കല്ലേ ഓര്‍ത്തുവക്കണമേയെന്ന് നിരന്തരം കണ്ടു നിന്ന ഒരാളുടെ മുക്കുറ്റിയോടുള്ള ആദരം; പ്രണയവും ഭ്രാന്തും പൂത്തുകൊണ്ടേയിരിക്കുന്ന മനസ്സിന്റെ വിങ്ങല്‍
ഓര്‍മ്മകള്‍ കാവലാകുന്ന രക്തസാക്ഷിയും, വിശന്നൊലിച്ച ഉടലും, നക്ഷത്രങ്ങള്‍ ചോര്‍ന്നൊലിച്ച പാതിരാത്രിയും, വരാനിരിക്കുന്ന കാലം നിന്റെ ഭാഷയോട് (അവളുടെ) കടം ചോദിക്കാതിരിക്കില്ല കവിയുടെ പേരുകളെയെന്ന്; നിന്ന നില്‍പ്പില്‍ കവിതയിലെ ബിംബവല്‍ക്കരണം.
ഓരോ കവിതയിലും തെറ്റിപോകുന്ന വാക്കുകളുടേയും, ആശയങ്ങളുടേയും, ബിംബങ്ങളുടെയും ; നിസ്സാര വല്‍ക്കരണം കാണാനാകുന്നുണ്ട്. എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം തരാന്‍ കവിക്ക് ആകുമായിരിക്കില്ല.
ഒരു തത്ത്വശാസ്ത്രത്തിലും ഇടം പിടിക്കേണ്ട എന്ന് രതീഷ് കവിതകളോട് ആഹ്വാനം ചെയ്യുന്ന പ്രതീതി.
നാളെ നീ പറഞ്ഞേക്കും
എനിക്ക് ഹൃദയമില്ലെന്ന്
എന്റെ കവിതയില്‍ ഒരരുവിയായി
നിനക്കു കുത്തി മറിയാം
ഒടുവിലത്തെ സ്വപ്നം വരെ.
ഭ്രാന്തന്‍ വിചാരങ്ങളുടെ തുടപ്പുകള്‍ കവിതയില്‍ ഇടചേര്‍ക്കുന്നതിന്റെ ഭ്രമാതാമകതയാണിത്. സ്വന്തം കവിതയില്‍ ഒരരുവിയായി കുത്തിമറിയാനൊരാളുള്ളത്; അവള്‍ക്ക് ഏത് കാലത്തോളം വരെയും അതാകാം. അതിന്റെ സൂചകമാണ്
'ഒടുവിലത്തെ സ്വപ്നം വരെ' എന്ന വരി.
മഴ കനക്കുമ്പോള്‍
നിന്നെയോര്‍മ്മിക്കും
പുഴ മെലിയുമ്പോള്‍
നിന്റെ പ്രണയത്തേയും.
രതീഷിന്റെ കവിതകളുടെ വലിയ പ്രത്യേകത; ഇത് ഒരു സംഗീതത്തില്‍ നിന്നുല്‍ഭവിക്കുന്ന ഒരു നദിയുടെ പ്രതീതി ജനിപ്പിക്കുന്ന അല്ലെങ്കില്‍ ഒരു തവണ വായനയിലൊതുങ്ങാതെ നല്ലൊരു സംഗീതം പോലെ വീണ്ടും വീണ്ടും കേട്ടിരിക്കണമെന്നതോന്നല്‍ ഉളവാക്കുന്ന, വിശുദ്ധ പ്രണയത്തിന്റെ ഉദാത്ത മാതൃകകള്‍ കാട്ടിത്തരുന്ന, ഓരോ വരികളിലും ഒളിഞ്ഞിരിക്കുന്നുണ്ട്. നാം എന്ന തോന്നല്‍.
ഓരോ എഴുത്തുകാരന്റേയും വിജയം ഇതുതന്നെയാണ്. ഈ അടുത്തക്കാലത്ത് അല്ലെങ്കില്‍ ആധുനികാനന്തര കവിതക്കുശേഷം പ്രണയത്തെ ഈമേല്‍ ആഴ്ന്നിറങ്ങിക്കണ്ട കവിതകള്‍ ചുരുക്കം തന്നെയാണ്.
എഴുത്ത് കാലത്തെ അടയാളപ്പെടുത്തലാണ്, എന്നതിനപ്പുറം പ്രണയത്തെ കൂടി അടയളപ്പെടുത്തലാണ് എന്ന് പറയേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍, പുതു ലൈഗികതയുടെ ആവര്‍ത്തന വിരസമായ തൊട്ടുകാഴ്ചകളുടെ പൂരപൊലിമകള്‍ നിറഞ്ഞാടുന്ന മുഖ്യധാര മീഡിയകളുടെ കാലത്ത് പൂക്കളാല്‍ നിറഞ്ഞ ചെടിപ്പടര്‍പ്പില്‍ ഇരുന്ന് കെകക്കുരുമുന്ന ഇണ ക്കിളികളുടെ കാഴ്ചയായിട്ടോ, കുയിലിന്റെ പാട്ടായിട്ടോ. അതുമല്ലെങ്കില്‍ ഏകാന്തതയിലേക്ക് ഒഴുകി വരുന്ന നേര്‍ത്ത സംഗീതമായിട്ടോ രതീഷിന്റെ കവിതകളെ അനുഭവിക്കാന്‍ സാധിക്കുന്നു.