കഴിഞ്ഞ ലക്കത്തില്‍ നിത്യന്‍ ലവ് ജിഹാദിനെപ്പറ്റിയും മതത്തെപ്പറ്റിയും എഴുതിയത് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണ് ഈ കുറിപ്പിന്നാധാരം.
ശൂന്യതയില്‍ നിന്ന് എച്ച് എം ടി വാച്ചുകള്‍ മാത്രമല്ല, ഒന്നും ഉണ്ടാവുന്നില്ല; ലവ് ജിഹാദും.
ലവ് ജിഹാദ് ഉണ്ടായത് ശൂന്യതയില്‍ നിന്നല്ല. അതിന്ന് പിന്നില്‍ മത ഭ്രാന്തന്മാരുടെ ഇടപെടല്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. അത് ഏറെക്കുറെ എല്ലാവരും ഇപ്പോള്‍ മനസ്സിലാക്കിക്കഴിഞ്ഞു. കണ്ണടച്ച് ഇരുട്ടാക്കുന്നവരൊഴികെയെല്ലാവരും. തീയില്ലാതെ പുകയുണ്ടാകുന്നില്ല; തിരിച്ചും അങ്ങനെത്തന്നെ. എത്ര തന്നെ മൂടി വെച്ചാലും, പുക പുറത്തു വരിക തന്നെ ചെയ്യും. മാദ്ധ്യമങ്ങളുടെ ഇടപെടല്‍ നിമിത്തം, ലവ് ജിഹാദ് വിവാദത്തിന് പുകയുടെ മൂടുപടം ഉണ്ടായില്ല. നേരിട്ട് തീയ്യായിത്തന്നെ അവതരിക്കുവാനായിരുന്നു യോഗം. സാക്ഷാല്‍ ഗീബത്സ് പോലും നാണിച്ചു പോകുന്ന വിധത്തിലായിരുന്നു അതിന്റെ ആളിക്കത്തല്‍. പുക പതുക്കെ പതുക്കെ തെളിഞ്ഞ് വന്നപ്പോള്‍ പലരും തെരക്കഭിനയിച്ച്, ഇടം കാലിയാക്കി.
14 പോലീസുകാര്‍ പറഞ്ഞു, ലവ് ജിഹാദ് ഇല്ല എന്നു; രണ്ട് പേര്‍ പറഞ്ഞു, ഞങ്ങള്‍ കണ്ടില്ല, പക്ഷെ ഉണ്ടെന്നു തോന്നുന്നു എന്ന്. (ദൈവത്തെ നമ്മള്‍ കണ്ടിട്ടാണോ?). അതിനാല്‍ തമ്പ്രാന്‍ പറഞ്ഞു, തെളിവില്ലാത്തത് പോലീസുകാരുടെ സാമര്‍ഥ്യക്കുറവാണ്, ലവ് ജിഹാദ് ഉണ്ടെന്ന് തന്നെയാണ് എന്റെ നിലപാട്. അതായത് നീ പോടാ, പോയി സുപ്രീം കോടതിയില്‍ കേസ് കൊടുക്ക് എന്ന്. പ്രതി വേണം ഇനി മറിച്ചു തെളിയിക്കാന്‍. സുപ്രിം കോടതിയില്‍ പോവാനുള്ള പണം ഭീകരന്മാര്‍ വഴി സംഘടിപ്പിക്കാമല്ലോ!.
വര്‍ത്തമാന കാലത്തെ പല കോടതി രീതികളിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാണ്. പ്രായപൂര്‍ത്തിയായ വിവാഹിതയെ ഭര്‍ത്താവിന്റെ കൂടെ വിടുന്ന പതിവ് മാറിയിരിക്കുന്നു. ഭര്‍ത്താവ് മുസ്ലിമാണെങ്കില്‍ പെണ്‍കുട്ടിയെ രക്ഷിതാക്കളുടെ കൂടെയോ കൌണ്‍സലിംഗിനോ അയക്കുന്നതാണ് പുതിയ കീഴ്വഴക്കം."യുക്തി രഹിതമായ" തീരുമാനമെടുത്ത പ്രസ്തുത സ്ത്രീയെ ശരിപ്പെടുത്തിയെടുക്കുവാന്‍ മതേതര കോടതികള്‍ പരിശ്രമിക്കേണ്ടി വരുന്നത്
എന്ത് കൊണ്ടാണ് ?. ഇസ്ലാമില്‍ നിന്ന് പുറത്തേക്കുള്ള പോക്ക് യുക്തവും, ഇസ്ലാമിലേക്കുള്ള പോക്കു യുക്തിരഹിതവും ആകുന്നതിന്റെ യുക്തി എന്താണ്? പര്‍വേശ് മോഡി ദല്‍ഹിയിലെ പ്രേമവിവാഹങ്ങളെപ്പറ്റി നടത്തിയ നിരീക്ഷണങ്ങളില്‍ ഇസ്ലാമിക ആചാരപ്രകാരം വിവാഹിതയായ സമീന എന്ന യുവതിയുടെ, സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം തന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യുവാനുള്ള അപേക്ഷ നിഷ്കരുണം തള്ളപ്പെട്ട സംഭവം വിവരിക്കുന്നുണ്ട്. മുസ്ലിമായി മാറിയ ഒരു ക്രിസ്ത്യാനിയെയായിരുന്നു അവര്‍ വിവാഹം കഴിച്ചത്. രണ്ടു പേരും ഹിന്ദുവായി മാറിയാല്‍ മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടുകയുള്ളൂ എന്ന ഭീഷണിയുടെ സ്വരത്തിലുള്ള
ഉപദേശമാണത്രെ തീസ് ഹസാരി കോടതിയിലെ സബ് ഡിവിഷണല്‍ മജിസ് റ്റ്രെറ്റില്‍ നിന്നു അവര്‍ക്ക് കിട്ടിയത്. ഇപ്പോഴാകട്ടെ, താടി വടിക്കാത്തവനെ താലിബാന്‍ എന്ന് മുദ്ര കുത്തുവാന്‍ പോലും മടിക്കാത്തവരാണ് പല ഉന്നതരും.
സന്ദേശം വളരെ വ്യക്തമാണ്. മുസ്ലിം സമൂഹത്തെ ഒന്നടങ്കം പാര്‍ശ്വവല്‍ക്കരിക്കുവാനോ അന്യവല്‍ക്കരിക്കുവാനോ കൃത്യമായ അജണ്ടയോടെ ഒരു സംഘം പ്രയത്നിക്കുന്നുണ്ട്. മാദ്ധ്യമങ്ങളും ബുദ്ധിജീവികളുമടക്കം പല കോണുകളില്‍ നിന്നും വളരെയധികം പിന്തുണയും അവര്‍ക്കു ലഭിക്കുന്നുണ്ട്. ഈ ഉദ്യമം വിജയിച്ചു കൊണ്ടിരിക്കുകയുമാണ്.
ഇന്ത്യാ മഹാരാജ്യത്തിലെ ഈ മനോഭാവത്തിനെ പറ്റിത്തന്നെയാണ് സച്ചാര്‍ കമ്മറ്റിയും ലിബര്‍ഹാന്‍ കമ്മീഷനും പേജുകള്‍ എഴുതിക്കൂട്ടിയത്. "1947 ല്‍ പാകിസ്ഥാനിലേക്കു പോകാതെ വലിയൊരു വിഭാഗം മുസ്ലിംകള്‍ ഇവിടെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കൃത്യമായ തെളിവുകള്‍ ഒന്നും ഇല്ലാതെ അവരുടെ കൂറില്‍ സംശയം പ്രകടിപ്പിക്കുന്നത് നിര്‍ഭാഗ്യകരം എന്നു മാത്രമല്ല, തീര്‍ത്തും അസ്വീകാര്യവും ആണ്. നിക്ഷിപ്ത താല്പര്യക്കാര്‍ ഉയര്‍ത്തുന്ന വൃത്തി കെട്ട പ്രചാരണങ്ങളെ പ്രതിരോധിക്കുവാന്‍ പലപ്പോഴും തങ്ങളുടെ കൂറ് പ്രകടിപ്പിക്കേണ്ട ബാദ്ധ്യതയിലാണ് ഇന്ത്യന്‍ മുസ്ലിംകള്‍. മുസ്ലിംകളില്‍ സംശയത്തിന്റെ നിഴല്‍ വീഴ് ത്തുന്ന വസ്തുനിഷ്ടവും വിശ്വസനീയവും ആയ തെളിവുകള്‍ ഇല്ലാതിരിക്കെ തന്നെയാണിത്." ലിബര്‍ഹാന്‍ കമ്മീഷന്‍ അടിവരയിട്ടെഴുതുന്നു.
പക്ഷെ, എന്ത് കാര്യം? തീരുമാനങ്ങള്‍ എല്ലാം വേണ്ടപ്പെട്ടവര്‍ എടുത്തു കഴിഞ്ഞു. നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. ഇനി പുറകോട്ട് പോകുന്നതെങ്ങനെ? അല്പമെങ്കിലും പ്രതിരോധിക്കുവാന്‍ ശ്രമിച്ച കാര്‍ക്കരെയെപ്പോലുള്ളവര്‍ക്ക് നേരിട്ട ദുര്‍വിധി നമ്മള്‍ കണ്ടതാണല്ലോ.
പത്തനം തിട്ടയിലെ സിറാജുദ്ധീനെയും ഷഹന്‍ഷയെയും സ്നേഹിച്ച പെണ്‍കുട്ടികള്‍ എം. ബി. എ വരെ പoനം നടത്തിയവരാണ് എന്നാണറിവ്. കാമുകന്മാര്‍ക്കെതിരെ ചുമത്തിയ ലൈംഗിക വൈകൃതങ്ങള്‍, നിര്‍ബന്ധ മതം മാറ്റം മുതലായ ചാര്‍ജുകള്‍ ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാരുടെ ശക്തമായ ഇടപെടല്‍ മൂലം പിന്‍ വലിക്കുവാന്‍ പോലീസ് നിര്‍ബന്ധിതരായതും മറക്കുന്നില്ല.
ലവ് ജിഹാദ് എന്ന പദത്തിന്റെ സാംഗത്യത്തെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ, രൂക്ഷമായി പ്രതികരിക്കുന്നുണ്ട്, നിത്യന്‍. പഴകിപ്പുളിച്ചു കഴിഞ്ഞ, ആയിരങ്ങളുടെ മതം മാറ്റത്തിന്റെ കണക്കും വിളമ്പുന്നുണ്ട്. നിത്യനും കൂടി പറഞ്ഞാല്‍ പിന്നെ കണക്കില്‍ പിഴവില്ലല്ലോ!
മംഗലാപുരത്തും മറ്റും വര്‍ഗീയ ഭ്രാന്തന്മാര്‍ നടത്തിയ അഴിഞ്ഞാട്ടത്തെ രാമ താലിബാനിസം എന്ന ഒരു പദം കൊണ്ട് വിശേഷിപ്പിച്ചാല്‍, അത് എത്രത്തോളം സ്വീകാര്യമായിരിക്കും, നമ്മുടെ രാജ്യത്ത്?
മത പണ്ഡിതനോട് ചോദിച്ച ചോദ്യങ്ങള്‍ എന്ത് ഉത്തരം പ്രതീക്ഷിച്ചാണ് ഉന്നയിച്ചത് എന്ന് വ്യക്തമല്ല. ജീവിതത്തില്‍ പാലിക്കേണ്ടതും ഒഴിവാക്കേണ്ടവയുമായ കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്ള ഒരു ജീവിത സംഹിതയാണ് ഇസ്ലാം മതം. ഇവ ഒരു മത പണ്ഡിതന്റെയും ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നില്ല. ഖുറാന്‍ വചനങ്ങളും നബിചര്യയും മാത്രമാണ് ഇവക്കാധാരം.
സ്വാഭാവികമായും മത പണ്ഡിതന്‍ മേല്‍പ്പറഞ്ഞ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഒരു മറുപടി മാത്രമേ തരുകയുള്ളു. നിത്യന്റെ സുഹൃത്തിന് വേണമെങ്കില്‍, ചോദ്യങ്ങള്‍ക്കുത്തരം സ്വയം തേടിപ്പിടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഖുറാന്‍ വചനങ്ങളും നബിചര്യയും എല്ലാവര്‍ക്കും ലഭ്യമാണ്. (ഇസ്ലാം ഒരു പുരോഹിതമതമല്ല.മത പണ്ഡിതന്മാരുടെ ഇടപെടലുകള്‍ കൂടാതെ തന്നെ തികഞ്ഞ മുസ്ലിമായി ജീവിക്കുവാന്‍ പറ്റും.) ഉദ്ദേശിച്ച മറുപടി കി്ട്ടാത്തതിന് മതപണ്ഡിതനോട് കെറുവിച്ചിട്ടെന്ത് കാര്യം?.
പ്രണയങ്ങള്‍ ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് കെട്ടുറപ്പുള്ള ഒരു ദാമ്പത്യ ബന്ധവും സമൂഹത്തിന് ഗുണകരമാവുന്ന ഭാവി തലമുറയെ വാര്‍ത്തെടുക്കലും തന്നെയാണ്. (അപൂര്‍വം അഭഭ്രംശങ്ങളും കണ്ടേക്കാം). ഈ ലക്ഷ്യങ്ങള്‍ മത ബോധനങ്ങള്‍ക്കും വിരുദ്ധമല്ല. പക്ഷെ ഇന്നു കാമ്പസുകളില്‍ നടക്കുന്ന മാതിരി ഉള്ള പ്രണയാഭാസങ്ങളുടെ മാര്‍ഗത്തിന് ഒരു മതത്തിന്റെയും പിന്തുണയില്ല എന്ന് മാത്രം. മതങ്ങളെ നിരസിച്ചു കൊണ്ടോ, ഒരു മതത്തെ സ്വീകരിച്ചു കൊണ്ടോ ഉള്ള ജീവിതം ദമ്പതികളുടെ തീരുമാനത്തി്ന് വിടുക. ഇണയെ തിരഞ്ഞെടുക്കാന്‍ മാത്രം പക്വതയെത്തിയവര്‍ക്ക് ഇത് ഒരു വിഷമം പിടിച്ച പ്രശ്നമാണെന്ന് തോന്നുന്നില്ല.
മക്കളുടെ പ്രണയത്തിനോട് നിത്യന് എതിര്‍പ്പില്ല, പക്ഷെ അവര്‍ ഇസ്ലാമാവുന്നത് സഹിക്കില്ല എന്നു പറയാനുള്ള ആര്‍ജവം കാണിച്ചത് അഭിനന്ദനാര്‍ഹം തന്നെ.
ഇതു തന്നെയാണ് കാതലായ സംഗതി. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അനുവദിച്ചാലും, സ്വന്തമായി മതം തിരഞ്ഞെടുക്കുവാന്‍ അവരെ അനുവദിക്കുന്നത് പുരോഗമന വാദികള്‍ക്കും അസ്വീകാര്യമാണ് എന്നര്‍ഥം.ആ മതം ഇസ്ലാമാണെങ്കില്‍ പ്രത്യേകിച്ചും.
മതങ്ങളെ എതിര്‍ക്കുന്നതിന് മുന്‍പ് അല്പം ഗൌരവമായി മുന്‍ വിധികള്‍ കൂടാതെ, അവയെപ്പറ്റി മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ആശാസ്യമാണ്. മാദ്ധ്യമങ്ങളുടെയോ, മത പണ്ഡിതന്മാരുടെയോ വീക്ഷണങ്ങളില്‍ നിന്നല്ല, യഥാര്‍ഥ മത ഗ്രന്ഥങ്ങള്‍ നമ്മോട് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് തേടേണ്ടത്.