സുഭാഷ് ചന്ദ്ര അഗര്‍വാളിന് കഴിഞ്ഞ കൊല്ലത്തിന്റെ കണക്കെടുപ്പില്‍ ഒരു സ്ഥാനമുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ 2009 നെ ഈ മനുഷ്യന്‍ അടയാളപ്പെടുത്തി. പ്രാഡ്വിവാകന്മാരെ വെള്ളം കുടിപ്പിച്ചു. അഗര്‍വാള്‍ നിയമപരമായി ചോദിച്ചു, ന്യായാധിപന്മാരുടെ സാമൂഹിക ഉത്തരവാദിത്തം എന്ത് എന്ന മൌലികസംശയം. ജഡ്ജിമാരുടെ നിയമനവും സ്വത്തും വാവിട്ട വാക്കും കൈവിട്ട പോക്കുമെല്ലാം ഈ ചോദ്യങ്ങളിലൂടെ നിലവിളികളായി. പാലു കിട്ടിയ കരച്ചില്‍.
ഒരാള്‍ക്കെത്ര സ്വത്തു വേണം? ജനാധിപത്യ ഇന്ത്യയില്‍ ഈ ചോദ്യം ആരും ഉന്നയിക്കില്ല. എന്നാല്‍ ജഡ്ജിമാര്‍ക്ക് എത്ര സ്വത്തുണ്ട് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടോ? കോടതിക്ക് അകത്തും പുറത്തും പ്രകമ്പനം സൃഷ്ടിച്ചു ഈ ചോദ്യം.സുഭാഷ് ചന്ദ്ര അഗര്‍വാളാണ് വിവരാവകാശ നിയമപ്രകാരം സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് ഇതു സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ രജിസ്ട്രാര്‍ നിരസിച്ചു.
രജിസ്ട്രാറുടെ നടപടി നിയമലംഘനമാണ് എന്ന് കാണിച്ച് അഗര്‍വാള്‍ വിവരാവകാശ കമ്മീഷണറെ സമീപിച്ചു. അനുകൂല വിധി നേടി. ഇതിനെതിരേ സുപ്രീം കോടതി രജിസ്ട്രാര്‍ ദല്‍ഹി ഹൈക്കോടതിയില്‍ എത്തി. ചീഫ് ജസ്റിസിന്റെ കൈവശമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട എന്നും ചീഫ് ജസ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നുമായിരുന്നു രജിസ്ട്രാറുടെ വാദം.
ദല്‍ഹി ഹെക്കോടതി സിംഗിള്‍ ബഞ്ച് ഈ വാദം തള്ളി. കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക് പോയി, പിന്നെ വിപുലമായ ബെഞ്ചിലേക്ക് നീണ്ടു. ഇപ്പോഴും പരിഗണനയിലാണ്. ഇതിനിടെ വിവാദം പുറത്തേക്ക് നീണ്ടു. സ്വത്തുവിവരം പരസ്യപ്പെടുത്തേണ്ടെന്ന നിലപാട് പൊതു സമൂഹത്തിന് മുന്നില്‍ വിചാരണ ചെയ്യപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റിസ് കെ ജി ബാലകൃഷ്ണന്‍ അടക്കം സ്വത്ത് വെളിപ്പെടുത്തേണ്ട എന്ന പക്ഷത്ത് പാറ പോലെ നിന്നു. ജഡ്ജിമാരുടെ വിശ്വാസ്യത സംരക്ഷിക്കാനാണ് തന്റെ നിലപാടെന്ന് കെ ജി ബി പറഞ്ഞു.
സുപീം കോടതി ചീഫ് ജസ്റിസിനെ രാജ്യത്തെ മുഴുവന്‍ ജഡ്ജിമാര്‍ക്കും വേണ്ടി വക്കാലത്ത് എടുക്കാന്‍ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കര്‍ണാടക ജഡ്ജി ഡിവി ശൈലേന്ദ്രകുമാര്‍ രംഗത്തെത്തി. അദ്ദേഹം സ്വന്തം സ്വത്ത് വിവരം പരസ്യപ്പെടുത്തി. തൊട്ടുപിന്നാലെ ചണ്ഡിഗഡില്‍ നിന്ന് ഹരിയാന ഹൈക്കോടതിയിലെ ജസ്റിസ് കെ കണ്ണനും സ്വത്ത് വെളിപ്പെടുത്തി. വിവാദം മുറുകി. മാനം പോകാതിരിക്കാന്‍ഡ മുഴുവന്‍ സുപ്രീം കോടതി ജഡ്ജിമാരും അന്നേരം സ്വത്ത് വിവരം വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വ്യക്തമായി. ആരും ദരിദ്രരല്ല.
സീനിയോറിറ്റി മറികടന്ന് മൂന്നു ജഡ്ജിമാരെ നിയമിച്ചതാണ് അഗര്‍വാള്‍ ആരാഞ്ഞ മറ്റൊരു സംശയം. മേല്‍വിവരിച്ചതിന് സമാനമായി അഗര്‍വാള്‍ ഇവിടേയും വിവരാവകാശ കമ്മീഷണറില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരേ സുപ്രീം കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയില്‍ തന്നെ അപ്പീല്‍ നല്‍കി ഇരിപ്പാണ്.
സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കാന്‍ കേന്ദ്ര മന്ത്രി ഇടപെട്ടെന്ന് ചെന്നൈ ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതി ഓപ്പണ്‍ കോര്‍ട്ടില്‍ പറഞ്ഞതാണ് പോയാണ്ടത്തെ മറ്റൊരു വിവാദം. അവിടേയും അഗര്‍വാള്‍ കയ്യൊപ്പിട്ടു. ജ. രഘുപതി കാര്യമറിയാതെ പറഞ്ഞതാണെന്ന് ചീഫ് ജസ്റിസ് കെജി ബാലകൃഷ്ണന്‍ പറഞ്ഞു.
ചെന്നെയില്‍ രഘുപതിയോട് ബന്ധപ്പെട്ട ശേഷമായിരുന്നു ചീഫ് ജസ്റിസിന്റെ വിശദീകരണം. രണ്ടു ജഡ്ജിമാരും തമ്മിലുള്ള ആശയ വിനിമയം വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് അഗര്‍വാള്‍ വീണ്ടും വിവരാവകാശ കമ്മീഷണറെ സമീപിച്ചു. അനുകൂല വിധി നേടി. പതിവു പോലെ ഈ കേസിലും സുപ്രീം കോടതി രജിസ്ട്രാര്‍ സ്വന്തം സുപ്രീം കോടതിയില്‍ തന്നെ സ്വന്തം അപ്പീല്‍ കൊടുത്ത് സ്വയം കാത്തിരിപ്പാണ്.
പാപങ്ങളാല്‍ പങ്കിലമായിട്ടില്ലെന്ന് തെളിയിക്കാനുള്ള പങ്കപ്പാടിലാണ് ജുഡീഷ്യറി. അനധികൃത സ്വത്തു സമ്പാദ്യ വിവാദവും ജസ്റിസ്
ദിനകരനും ഇംപീച്ച്മെന്റുമെല്ലാം നീതിദേവതയുടെ ഗാന്ധാരിക്കെട്ടിനെ വലിച്ചെറിയുന്നു. കറുത്ത തുണി കൊണ്ട് കെട്ടിയിട്ട കണ്ണ് ചിലപ്പോള്‍ പക്ഷപാതിത്ത്വത്തിന്റെ കടാക്ഷം എറിയുന്നു എന്നാണ് കഴിഞ്ഞാണ്ടിന്റെ കുറ്റപ്പെടുത്തല്‍. ചീഫ് ജസ്റിസിനെ വിഷപ്പല്ലില്ലാത്ത പാമ്പെന്ന് വിളിച്ച് ജ. ശൈലേന്ദ്ര കുമാര്‍ തന്നെ വീണ്ടും രംഗത്തെത്തുമ്പോള്‍ പ്രത്യേകിച്ചും.
സ്വര്‍ണപാത്രത്താല്‍ മൂടിയ നേരും നുണയും പലതും പുറത്തെത്തുകയാണ്. പാച്ചോറെന്ന് നിനച്ച് തിന്നത് പയന്തീട്ടമെന്ന് പതിയേ തിരിച്ചറിയുകയാണ്. വിവാദങ്ങള്‍ തുടരും. എന്തെന്നാല്‍ വിവരാവകാശം പൂഴ്ത്തിവയ്പ്പുകാരെ വേവലാതിപ്പെടുത്തുന്ന നിയമമാണ്.
സുപ്രീം കോടതിയുള്ള ദല്‍ഹിയില്‍ വ്യാപകമായ നെറ്റ് വര്‍ക്കുള്ള സ്ഥാപനമാണ് അഗര്‍വാള്‍ സ്വീറ്റ്സ്. അഗര്‍വാള്‍ പക്ഷേ സുപ്രീം കോടതിയിലേത് അടക്കമുള്ള ജ്ഡജിമാര്‍ക്ക് നന്നേ കയ്ക്കുന്ന കഷായക്കൂട്ടാണിപ്പോള്‍.