ഹൈക്കോടതി ബെഞ്ച് കിട്ടാത്ത തിരുവനന്തപുരത്തുകാര്‍ സ്വതന്ത്ര
തിരുവിതാംകൂറിന് വാദിക്കുന്ന പോലെയാണ് വരാനിരിക്കുന്ന സംസ്ഥാനങ്ങള്‍.
500 ലേറെ നാട്ടു രാജ്യങ്ങള്‍ ചേര്‍ത്ത് പണ്ട് ബ്രിട്ടീഷുകാര്‍ ഭരിക്കാന്‍
എളുപ്പത്തില്‍ ഒരു ഇന്ത്യയുണ്ടാക്കി. നാട്ടു രാജ്യങ്ങളെ യോജിപ്പിച്ച് ആറു
പതിറ്റാണ്ട് കഴിഞ്ഞു. അപ്പോള്‍ ജനങ്ങളുടെ പട്ടിണി പണ്ടേക്കാള്‍ വഷളായി.

സംസ്ഥാനം കിട്ടിയാല്‍ പട്ടിണി തീരുമോ? ഉണ്ണാതിരിക്കുന്ന തെലുങ്കര്‍ക്ക്
അങ്ങനെ ഒരുള്‍വിളി തോന്നി. തല്‍ക്കാലം പത്തു വോട്ട് കിട്ടാന്‍ എല്ലാ
പാര്‍ട്ടികളും തരാതരം താങ്ങി. സംഘ് പരിവാര്‍ പറയുന്ന ഒറ്റക്കല്ലില്‍
കൊത്തിയ ദേശീയ ബോധമൊന്നും ഇല്ലാത്തതിനാല്‍ അവകാശത്തിനായി ആത്മാഭിമാനം
കൊണ്ടൊരു കല്ലേറ്.
ഇവിടെയാണ് തെലങ്കാനക്കാര്‍ ഒരിക്കല്‍ കൂടി വഞ്ചിക്കപ്പെടുന്നത്..
വരാനിരിക്കുന്ന ഒട്ടേറെ വഞ്ചനകളുടെ പ്രതീകമെന്നോണം. അല്ലെങ്കിലും സ്വന്തം
ഭരണാധികാരികളാല്‍ കബളിപ്പിക്കപ്പെടുന്ന ജനതയുടെ പ്രതിസന്ധികളാണ് തെലങ്കാന
പോലുള്ള സംസ്ഥാന വാദങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്.
അടിച്ചമര്‍ത്തല്‍ പരിഹാരം അല്ലെന്നതാണ് ദേശീയതയുടെ ലോക ചരിത്രം.
എന്തൊക്കെ പേരിലായിരുന്നു പണ്ട് രാജ്യങ്ങള്‍. സോവിയറ്റ് യൂണിയന്‍,
ചെക്കോസ്ളൊവാക്യ, യൂഗോസ്ളാവിയ... മുറുക്കാന്‍കടയ്ക്ക് അടുത്തു തൂക്കിയ
ഭൂപടം പോലെ ചുവന്നു കിടന്ന പടം മാറി. പുതിയ പടങ്ങള്‍ റിലീസ് ചെയ്തു.
മുറുക്കാന്‍ കറ കഴുകിത്തുടച്ച്. അതേ കൊട്ടകയിലേക്കാണ് ഇന്ത്യയുടേയും
പോക്ക്.
സംസ്ഥാനത്തിന്റെ നിലനില്‍പിന് വേണ്ട സാമൂഹിക- രാഷ്ട്രീയ- ഭൂമിശാസ്ത്ര-
സാമ്പത്തിക ഭദ്രതകള്‍ പലപ്പോഴും ഇല്ല. എങ്കിലും വാദത്തിന് കുറവുമില്ല.
ഭരിക്കാന്‍ എളുപ്പം എന്നാണ് വാദം. മുമ്പുണ്ടാക്കിയ ഹരിയാന, ഉത്തരാഖണ്ഡ്
പോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ ഭരിച്ച് ഭരിച്ച് സ്വര്‍ഗത്തേക്കാള്‍
സുന്ദരമാണിപ്പോള്‍. ജനനി, ജന്മഭൂമി, പട്ടിണി മരണം പോലുള്ള ചില ചെറിയ
പ്രശ്നങ്ങളേ അവിടങ്ങളില്‍ ഇനി തീര്‍ക്കാനുള്ളൂ..
ബുന്ദേല്‍ഖണ്ട്, ഗുര്‍ഖാലാന്‍ഡ്, വിദര്‍ഭ, ഹരിത് പ്രദേശ്, മിഥിലാപുരി,
പൂര്‍വാഞ്ചല്‍. കോസലം, ഗുല്‍ബര്‍ഗ, കൂര്‍ഗ് തുടങ്ങി മുപ്പതോളം എണ്ണമുണ്ട്
ഇങ്ങനെ സ്വര്‍ഗാദപീഗരിയസി പട്ടികയില്‍. കര്‍ഷക ആത്മഹത്യ തൊട്ട്
പെണ്‍ശിശുവിനേയും ഭാര്യമാരേയും വരെ വിറ്റുവരവില്‍ പെടുത്തി വയറ്
നിറയ്ക്കുന്ന നാടുകളാണിത്. പുതിയ ഉടമയെ കിട്ടാന്‍ അടിമകള്‍ സമരം
തുടങ്ങുകയാണ് ഇവിടങ്ങളില്‍. യെജമാന്‍ മാറിയാലും പക്ഷേ നിലവാരം
പൊന്താറില്ല. അതാണ് പ്രശ്നത്തിന്റെ കാതല്‍.
പഴയ നൈസാമിന്റെ രാജ്യത്തെ തെലുങ്ക് സംസാരിച്ചിരുന്ന പ്രദേശമാണ് തെലങ്കാന.
ഭാഷാടിസ്ഥാന സംസ്ഥാനം വന്നപ്പോള്‍ മറാത്തി സംസാരിച്ചിരുന്നവരുടെ മറാത്ത്
വാഡ മഹാരാഷ്ട്രയിലും കന്നഡ പ്രദേശങ്ങള്‍ കര്‍ണാടകത്തിലും ചേര്‍ത്തു.
അതിനും മുമ്പേ തുടങ്ങിയിരുന്നു തെലങ്കാന വാദം. പോറ്റി ശ്രീരാമുലു
വെള്ളമിറങ്ങാതെ ചത്തു. ഹൈദരാബാദിനെ സ്വതന്ത്രമാക്കാന്‍ അനുവദിക്കാതെ
ഗോല്‍ക്കൊണ്ടാ നവാബിന്റെ സ്വപ്നം തകര്‍ത്ത ഇന്ത്യ വിപുലമായി ചര്‍ച്ച
ചെയ്ത് ആന്ധ്ര ഉണ്ടാക്കി. കാശ്മീരിന് റഫറണ്ടം കൊടുത്തു പോലെ അന്ന്
തെലുങ്കര്‍ക്കും കൊടുത്തു നെഹ്റു ഒരു വാഗ്ദാനം. തെലങ്കാന പിന്നീട് തരാം.
ഗണപതിക്കല്യാണം പോലെ നാളെ നാളെ എന്ന് തെലങ്കാന നീണ്ടു.
നാല്‍പതു കൊല്ലം മുമ്പ് വീണ്ടും ഒസ്മാനിയയിലെ പിള്ളേര്‍ കല്ലേറും
കുറുവടിയുമായി കളരിപ്പയറ്റ് നടത്തി. അന്നും തെലങ്കാനയിലെ ടാറിട്ടതും
ഇടാത്തതുമായ തെരുവില്‍ ചത്തു വീണു എണ്ണൂറിലേറെ. പിവി നരസിംഹറാവുവിനെ
കൊണ്ടു വന്ന് ഇന്ദിരാ ഗാന്ധിയും അച്ഛന്റെ വാഗ്ദാനത്തെ നീട്ടിവച്ചു.
കോണ്‍ഗ്രസിന് പകരം വന്ന എന്‍ടി രാമറാവു തെലുഗുഗൌരവയുടെ പ്രയോക്താവായി.
തെലങ്കാന നീണ്ടു. വൈഎസ്ആര്‍ എന്ന നേതാവും രണ്ടു കൂട്ടരേയും വലിയൊരളവ്
ഒന്നിച്ചു മേയ്ച്ചു. കെ ചന്ദ്ര ശേഖര റാവു ക്ളച്ചു പിടിക്കാതെ വണ്ടി കട്ടപ്പുറത്തിട്ടു.
കാലം കെട്ട നേരത്ത് കാലനും ഭാഗ്യമാകുമെന്ന് കെസിആറിന് മനസ്സിലായത്
അപ്പോഴാണ്. ഹെലികോപ്റ്റര്‍ തകര്‍ന്നു. വൈഎസ്ആറിന് പ്രാണനറ്റു.
തെലങ്കാനയ്ക്ക് ജീവന്‍ വച്ചു.
നൈസാമിന്റെ തെലുങ്കു പ്രജകളെ വീണ്ടും പാതിരാവിന്റെ സന്തതികളാക്കി പി
ചിദംബരം തെലങ്കാന പ്രഖ്യാപിച്ചു. നടപടിക്രമം തുടങ്ങാമെന്ന്. റോസയ്യയെ ബലി
കൊടുത്തായാലും ഗോമാസം തിന്നായാലും ഈ ഏകാദശി നോല്‍ക്കില്ലെന്ന് അന്നേ
ഉറപ്പിച്ചിരിക്കണം ചിദംബരാനന്ദം. കാരണം പിന്നെ വേഗത്തിലായിരുന്നു
ക്ളൈമാക്സ്. ഒരിടത്ത് പാലു കാച്ചല്‍, അപ്പുറത്ത് വിഷം കുടിക്കല്‍. ഇവിടെ
പൊട്ടിച്ചിരി, അവിടെ പൊട്ടത്തെറി. പാലു കാച്ചല്‍, മരണം, പാലു കാച്ചല്‍,
മരണം ..... കഥ മുറുകുകയാണ്. ഇപ്പോഴും.
ഒന്നുറപ്പ്. തെലങ്കാന അടുത്തൊന്നും സംസ്ഥാനമാവില്ല. ഇനി ആയാലോ? ഒന്നും
സംഭവിക്കില്ല. അത്രയ്ക്കും രൂക്ഷമാണ് പ്രശ്നങ്ങള്‍ ആയിരക്കണക്കിനാണ്
ഇവിടെ പട്ടിണിയോട് പാതിവൃത്യം പ്രഖ്യാപിച്ച് ഉടന്തടി ചാടിയത്. മേഡക്ക്
പോലെ കാര്‍ഷിക മേഖല ഉണ്ടെങ്കിലും കൃഷ്ണാ, ഗോദാവരി വെള്ളം അണകെട്ടി
ആന്ധ്രയിലേക്ക് കടത്തുന്നു എന്നാണ് തെലുങ്കരുടെ പരാതി. ജോലികളില്‍
കൂടുതലും ആന്ധ്രക്കാര്‍ക്ക് ആണെന്നും നാട് അവികസിതമാണെന്നും മറ്റൊരു
ആരോപണം. വാറംഗല്‍ പോലുള്ള വ്യവസായ മേഖലയുണ്ട്. ഹൈദരാബാദ് പോലെ
വേഗത്തില്‍ വളരുന്ന നഗരമുണ്ട്. കല്‍ക്കരിയാലും രത്നങ്ങളാലും
ഇരുമ്പയിരാലും സമ്പന്നമാണ്. എങ്കിലും തെലങ്കാനക്ക് കേമപ്പെട്ട
വളര്‍ച്ചയൊന്നും പ്രതീക്ഷിക്കണ്ട. കഞ്ഞി കുടിക്കാന്‍ ആന്ധ്രാ അരി വേണ്ടി
വരും.
ആന്ധ്രക്കും ഇപ്പറഞ്ഞതെല്ലാം നഷ്ടമാകും. നദീജലത്തര്‍ക്കങ്ങള്‍ നദികളിലൂടെ
ചോര ഒഴുക്കും. പേടികള്‍ പലതാണ്. കുടം തുറന്ന് ഭൂതം
പുറത്തെത്തിക്കഴിഞ്ഞു. സ്വന്തം മൂക്കിനപ്പുറം കാണാറില്ല നേതാക്കള്‍. ഈ
അധികാരപ്പകര്‍ച്ച ആരുടെ ജീവിതമാണ് മെച്ചപ്പെടുത്തുന്നത്? ദാരിദ്യ്ര രേഖ
ഒന്നു കൂടി പൊക്കിവരക്കാം. ഒരു
പക്ഷേ പുത്തന്‍ തെലങ്കാനയിലും അപ്പോള്‍ കുറേപ്പേര്‍ ബിപിഎല്‍ കാര്‍ഡിന്റെ
പരിധിയില്‍ നിന്ന് പുറത്തു പോയേക്കും..