കൂട്ടുകൂടാന്‍ കൊള്ളാവുന്നയാളാണ് മണമ്പൂര്‍ രാജന്‍ ബാബു. 'ഇന്ന്' എന്ന കുറിയ പ്രസിദ്ധീകരണം വര്‍ഷങ്ങളായി നടത്തിക്കൊണ്ടു പോകുന്നു. 'നാട്ടുപച്ച'ക്കായി ഒരു അഭിമുഖത്തിന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചിരകാല സ്നേഹിതനെപ്പോലെ വര്‍ത്തമാനം. അതിനുശേഷം മുടങ്ങാതെ 'ഇന്ന്' മാസികയും. 'ഇന്ന് വേണ്ടത് സ്നേഹം' എന്ന പേരില്‍ ആ അഭിമുഖം നാട്ടുപച്ചയില്‍ വന്ന ശേഷം ഇന്നിലൂടെ പ്രസിദ്ധപ്പെടുത്തിയ ചില പുസ്തകങ്ങള്‍ സൌജന്യമായി അയച്ചു തന്നു. സുകേതു എഴുതിയ ഇരുപത്തിയൊന്ന് കുഞ്ഞു കഥകളുള്‍പ്പെട്ട 'ഒന്നുമറിയുന്നില്ല' എന്ന സമാഹാരമാണ് അവയിലൊന്ന്.
വായനയിലൂടെ സുകേതുവിനെ നേരത്തേ അറിയാം. എന്നാല്‍ ഇത്രയും കഥകള്‍ ഒരുമിച്ച് കാണുന്നത് ഇതാദ്യം. അരപ്പേജില്‍ അവസാനിക്കുന്നതാണ് കഥകളിലേറെയും. പലതിനും നാലഞ്ച് വരി മാത്രം. പഞ്ഞിമിഠായി തിന്നുംപോലെ ഭാരമില്ലാത്ത മധുരം. ഓരോന്നിനും ആലോചനയുടെ തിളക്കവും ആസ്വാദ്യതയുടെ തിരയിളക്കവുമുണ്ട്. ഒറ്റവായനയില്‍ ഒരു ലോകം തന്നെ മലര്‍ക്കെ തുറന്നിട്ട 'കാത്തുകിടപ്പ്' എന്ന കഥയാണ് പുസ്തകത്തില്‍ എന്നെ ഏറെ അസ്വസ്ഥനാക്കുന്നത്.
കഥയിങ്ങനെ:
'എന്നെ പെറ്റിടുന്നതിനു എത്രയോ മുന്‍പ്
അമ്മ ശവമായിപ്പോയി
ഇപ്പോഴും കിടപ്പാണവര്‍
വീടാകും മോര്‍ച്ചറിയില്‍
പോസ്റ്മോര്‍ട്ടവും പ്രതീക്ഷിച്ച്'
ഇതിന് അനുബന്ധംപോലെയും വായിക്കാവുന്ന മറ്റൊരു കഥ; 'ശ്രദ്ധാഞ്ജലി'യെന്നാണ് പേര് -
'അമ്മേ മരുന്നൊന്നും മുടങ്ങരുത്
ചേട്ടന്‍ എപ്പോഴും പറയും:
നമുക്കൊന്ന് പോയ് വരാം... പോയ് വരാം
പക്ഷേ എങ്ങനെയാണമ്മേ
ഇനി ഏതായാലും ചത്തിട്ട് വരാം
അന്നാകുമ്പം ആളും വെട്ടവുമുണ്ടാകും;
വഴി ചോദിച്ചു ബുദ്ധിമുട്ടേണ്ടതുമില്ല..'
'പാഠങ്ങള്‍' 'ദുര്‍ഗുണ പാഠശാല' എന്നീ കഥകള്‍ അച്ഛനമ്മമാര്‍ വായിക്കണം. അങ്ങിനെയെങ്കിലും ദുര്‍ഗുണങ്ങള്‍ സന്തതിപരമ്പരയിലേക്ക് പടരാതിരിക്കട്ടെ. ആധുനികകാലത്തിന്റെ (കേരളത്തിന്റെ) പ്രതീകമായി വിലസുകയും പിന്നീട് നടുവൊടിഞ്ഞ് പരിഹാസപാത്രവുമായ ഒരുപാവം യന്ത്രം രണ്ട് കഥകളില്‍ വരുന്നുണ്ട്. ഒന്നില്‍ നിസ്സഹായനായ നായകനായും മറ്റേതില്‍ പ്രതിനായകനായും. 'ജെ.സി.ബിയുടെ ദു:ഖ'മാണ് എത്ര കിണഞ്ഞ് ശ്രമിച്ചാലും പിഴുതെറിയാന്‍ കഴിയാത്ത വേരുകളിലേക്ക് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. രണ്ടാമത്തേതില്‍ പ്രണയഭരിതമായ ഓര്‍മ്മകളുടെ അടിവേരുകള്‍ തോണ്ടിയെറിഞ്ഞ് പരിഹാസച്ചിരിചിരിച്ച് ജെ.സി.ബി നല്‍കുന്നു. (കഥ:
ശൈലജ)
സ്നേഹവും സ്നേഹശൂന്യതയും സകല സമകാലവ്യാകുലതകളും തുടിക്കുന്നവയാണ് ഇ സമാഹാരത്തിലെ രചനകള്‍. ആദ്യ കഥയായ 'പാഠങ്ങളി'ലും ഒടുവിലത്തെ 'ഒന്നുമറിയുന്നില്ല'യിലും പുതിയ പാഠങ്ങള്‍ പഠിക്കുന്ന കുട്ടികളുണ്ട്. അവരുടെ മനസ്സാണ് സുകേതുവിനും നമുക്കും. ഒരാവര്‍ത്തിവായിച്ച് പുസ്തകമുപേക്ഷിച്ചാലും ഈ കഥകള്‍ (ആമുഖത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ശങ്കിക്കും പോലെ - അതോ കവിതകളോ) മനസ്സില്‍ പറ്റിപ്പിടിച്ച് കിടക്കും. ഒപ്പം ഓര്‍മിപ്പിക്കും 'ചെറുതാണ് സുന്ദരം'
'ഇന്ന്' പ്രസിദ്ധീകരിക്കുന്ന സുകേതുവിന്റെ രണ്ടാമത്തെ പുസ്തകമാണിത്. ഇത് പുറത്തിറങ്ങാനുണ്ടായ സാഹചര്യത്തെപ്പറ്റി പ്രസാധകന്‍ പറയുന്നു - 'സുകേതുവിന്റെ ഗള്‍ഫിലെ ചങ്ങാതി വിളിച്ചുപറഞ്ഞു: 'എറക്കെടാ അടുത്ത പുസ്തകവും, സാമ്പത്തികം എന്റെ വക.' സൌദി അറേബ്യയിലുള്ള നൌഷാദ് എസ്.എം എന്ന ആ ചങ്ങാതിയോട് ഇപ്പോള്‍ ഞാനിങ്ങനെ വിളിച്ചുപറയുന്നു. 'അടുത്ത പുസ്തകവുമിറക്കാന്‍ പൈസ കൊടെടാ......''