
ഒരു പക്ഷെ ഇത്തരത്തിലൊന്ന് മുന്‍പ് നടന്നിട്ടേ ഉണ്ടാവില്ല.
അല്ലെങ്കില്‍ ഒരുപക്ഷെ ഇത്തരത്തിലൊന്ന് ഇനി നടക്കാനും സാധ്യതയും ഇല്ല.
ഒരു കവിതാ സമാഹാരത്തിന്റെ പ്രകാശനം അര്‍ദ്ധരാത്രി പുഴയോരത്തു നിലാവത്ത് നടന്നതില്‍ മാത്രമായിരുന്നില്ല വിസ്മയം..
അത് വൈകുന്നേരം ആറു മണി മുതല്‍ പിറ്റേന്ന് രാവിലെ ആറുമണി വരെ നീണ്ടു നിന്നതുമല്ല പുതുമ..
അതില്‍ കവിതയുമായി നേരിട്ട് ബന്ധമില്ലാത്ത നൂറു കണക്കിന് ആളുകള്‍ പലനേരങ്ങളിലായി വന്നു പോയിയെന്നതിലാണ്.. അതില്‍ സാംസ്കാരികനായകരും രാഷ്ട്രീയനേതാക്കളും കലാകാരന്മാരും വെറും പൊതുജനവുമൊക്കെയുണ്ടായിരുന്നു എന്നതിനാലാണ്.
കവിതയ്ക്ക് പുറത്തുള്ള മറ്റൊരു പാട കലാകാരന്മാര്‍ സംഗീതവും വാദ്യോപകരനങ്ങലുമായി കവിതയുടെ നിലാരാത്രിക്ക് പൊലിമ കൂട്ടാന്‍ നേരം വെളുക്കുവോളം ഇരുന്നു എന്നതിനാലാണ്.. ആര്‍ക്കും പ്രതിഫലമായി പത്തു പൈസപോലും വാഗ്ദാനം നല്‍കിയിരുന്നില്ല.
പ്രകാശനം നടക്കുന്ന നാട്ടിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി മുഹമ്മദലിയും സംഘവും കവിതയുടെ രാവില്‍ എത്തി ചേര്‍ന്നവര്‍ക്കെല്ലാം കപ്പയും മത്തിയും കഞ്ഞിയും കാന്താരി ചമ്മന്തിയും അച്ചാറും വിളമ്പി ആതിഥേയത്വത്തിനെ മഹദ് ഭാവവുമായി നേരം വെളുക്കുവോളം കവികള്‍ക്കും കലാകാരന്മാര്‍ക്കും കാവലിരുന്നു എന്നതിനാലാണ്,, അവരുടെ നാട്ടില്‍ ഇത്തരത്തിലൊന്ന് ആദ്യമായിട്ടായിരുന്നു..
ശൈലന്റെ താമ്രപര്‍ണി എന്നാ കവിതാ സമാഹാരത്തിന്റെ മൂന്നാംപതിപ്പ് പ്രകാശനം അര്‍ദ്ധരാത്രി നിലാവത്തു സംഘടിപ്പിച്ചത് മഞ്ചേരിയിലെ സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആയിരുന്നു.. ശൈലനെപ്പോലെ തലതിരിഞ്ഞ വ്യത്യസ്തതയുള്ള ഒരു കവിയുടെ സമാഹാരം മൂന്നാംപതിപ്പില്‍ എത്തുമ്പോള്‍ അതിന്റെ ചടങ്ങ് മാക്സിമം വ്യത്യസ്തമാക്കേണ്ടത് തങ്ങളുടെ ബാധ്യതയായിരുന്നെന്നു ആണ് സഹൃദയയുടെ സെക്രടറി രാമചന്ദ്രന്‍ വക്കീലിന്റെ വാദം.. പ്രോഗ്രാമിന് "വെണ്ണിലാപ്പുഴയില് " എന്ന് പേരിട്ടതും അത് മഞ്ചേരിക്കടുത്ത് ആനക്കയം പുഴയുടെ കടവില്‍ 2009 മെയ് 08 നു വെള്ളിയാഴ്ച പൂര്‍ണ നിലാവുള്ള രാത്രിയില്‍ നടത്താമെന്ന് ട്രസ്റ്റ് തീരുമാനിച്ച ശേഷം എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു.. ക്ഷണിച്ചവരും കേട്ടറിഞ്ഞവരുമെല്ലാം സഹകരണം മാത്രമല്ല പുതുമയേറ്റാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി..
അതിനാല്‍ കരുതിയതിലും എത്രയോ ഇരട്ടി ഗംഭീരമായി. ആറു മണിക്ക് മുന്‍പ് തന്നെ ധാരാളം ആളുകള്‍ വെള്ളിനിലാപ്പുഴയില്‍ എത്തിയിരുന്നു..പ്രസിദ്ധ കഥാകൃത്ത് പി സുരേന്ദ്രന്‍ വെള്ളിനിലാപ്പുഴക്ക് റാന്തല്‍ തെളിയിച്ചു.. പിന്നെ കലാകാരന്മാരും ആസ്വാദകരും രാത്രിയെ ഏറ്റെടുത്തു.. ഗസല്‍, ഇടക്ക, സോപാനസംഗീതം, മാപ്പിളപ്പാട്ട്, പുല്ലാങ്കുഴല്‍, ഹാര്‍മോണിയം, തബല, വട്ടപ്പാട്ട്... എന്നിങ്ങനെ റാവു നീണ്ടു അര്‍ദ്ധ രാത്രിയായത് പെട്ടെന്നായിരുന്നു..
51 മണ്‍ചെരാതുകള്‍ തിരിയിട്ടു കൊളുത്തി പൂര്‍ണച്ചന്ദ്രനെയും പുഴയോളങ്ങളെയും സാക്ഷി നിര്‍ത്തി കൃത്യം 12 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദന്‍ താമ്രപര്‍ണി മൂന്നാം പതിപ്പിന്റെആദ്യ കോപ്പി സെബാസ്ട്യന് നല്‍കി ക്കൊണ്ട് പ്രകാശിപ്പിച്ചു. തുടര്‍ന്നു കവികള്‍ കവിതാലാപനത്തിന്റെ പൂക്കാലം തീരത്തു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മുപ്പതില്‍പ്പരം കവികള്‍ ഉണ്ടായിരുന്നു.
മായാജാലവും മാപ്പിള സൊറകളുമൊക്കെയായി നേരം വെളുക്കുംപോഴും നൂറിലധികം സഹൃദയര് വെള്ളി നിലാപ്പുഴയില്‍ ഉണ്ടായിരുന്നു.. താമ്രപര്‍ണി എന്ന നദിയുടെ പേരില്‍ "fingerprints of river " എന്ന സബ് ടൈറ്റിലുമായി 2006ല്‍ വന്ന പുസ്തകതിന്റെ 3rd edition റിലീസിന് മറ്റൊരു നദി തീര്‍ത്തും യാദൃശ്ചികമായി ആതിഥ്യമരുളിയത് ഒരു നിമിത്തമായിരിക്കണം...