സ്ത്രീയുടെ ആത്മാവിനേയും, ആത്മ സൌന്ദര്യത്തെയും ഇത്രമേല്‍ സ്പര്‍ശിച്ച മറ്റൊരു കവിയുണ്ടോ എന്ന് നാം സംശയിച്ചു പോകും ഷെക്സ്പിയര്‍ എന്ന മഹാ സാഹിത്യകാരന്റെ കൃതികളിലൂടെ സഞ്ചരിക്കുമ്പോള്‍. അതുകൊണ്ട്കൂടിയാവണം, നാലരപതിറ്റാണ്ടോളം കഴിഞ്ഞിട്ടും ലോകം ഷേക്സ്പിയറിനെ ഇന്നും കൊണ്ടാടുന്നത്.
ഇംഗ്ളണ്ടിലെ രാജശിരസ്സിലെ രാജകിരീടം തന്നെയാണ് ഷേകസ്പിയര്‍. തിരഞ്ഞെടുക്കപ്പെട്ട പത്ത് എഴുത്തുകാരികള്‍ക്കൊപ്പം ബെര്‍മിങ് ഹാമില്‍നിന്ന് സ്ട്രാക്ഫോര്‍ഡ്-അപ്കോണ്‍-എവണിലേക്ക് സഞ്ചരിച്ചപ്പോള്‍ അതാണ് തോന്നിയത്. വഴിയോരത്ത് പൂത്തുമറിഞ്ഞു നില്‍ക്കുന്ന പൂമരങ്ങള്‍ക്ക് പോലുമുണ്ട്, ഷേക്സ്പിയറിന്റെ നാട്ടുകാരനെന്ന അഹന്തയും അഭിമാനവും. 1564 ല്‍ ജനിച്ച പ്രിയകവിയുടെ നാന്നൂറ്റി നാല്‍പത്തിനാലാം പിറന്നാള്‍ 2008 ഏപ്രില്‍ 25 മുതല്‍ 27 വരെ കൊണ്ടാടിയത്രെ. നൂറ് മൈല്‍ ദൂരമാണ് സ്ട്രേറ്റ് ഫോര്‍ഡില്‍നിന്ന് ലണ്ടനിലേക്ക്. നഗരം എല്ലാ വര്‍ഷവും തന്റെ പൊന്നോമന പുത്രനേയും, അദ്ദേഹത്തിന്റെ കൃതികളെയും ആഘോഷിക്കുന്നു. ലോകത്തെങ്ങുമുള്ള ആരാധകരും സഹൃദയകരും കവിയുടെ ജന്മനാട്ടില്‍അതിഥികളായെത്തുന്നു. 1769 മുതല്‍,സ്ട്രേറ്റ് ഫോര്‍ഡ് കോര്‍പ്പറേഷന്‍ ഇത് തുടരുന്നു. ഡേവില്‍ ഗാറിക് എന്ന വിഖ്യാത നാടകനടനെ ക്ഷണിച്ചുകൊണ്ടാണ് ഷെക്സ്പിയര്‍ ഉത്സവത്തിന്റെ ഉല്‍ഘാടനം അന്ന് നടന്നത്. ഇന്നത് നഗരത്തിന്റെ ഒരു സാഹിത്യതീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നു. ഷേക്സ്പിയറുടെ ജന്മകാലത്തിലല്ല, ശരല്കാലത്താണ് ഈ ആഘോഷങ്ങള്‍.
ഷേക്സ്പിയറെ ഉച്ചൈസ്ഥരതയിലേക്കുയര്‍ത്തുകയാണ് ഇംഗ്ളണ്ട്. ഷെക്സ്പിയര്‍ എ ലൌഡ് എന്ന പരിപാടിയിലൂടെ കവിയുടെ പേരില്‍ തിയ്യറ്ററുകള്‍, സ്റ്റഡി ക്ളാസ്സുകള്‍, റീഡിംഗ് റൂമുകള്‍, ലൈബ്രറികള്‍ ഇവക്ക് പുറമെ, കുട്ടികള്‍ക്കുവേണ്ടിയുള്ള ചോദ്യോത്തര മത്സരങ്ങളും, ഷെക്സ്പിയര്‍ കോഴ്സുകളും, നാടകക്കളരികളും അവിടെ അരങ്ങ് തകര്‍ക്കുന്നു. നിങ്ങളും ഞാനും പിന്നെ ഷേക്സ്പിയറും എന്ന പരിപാടി ഞങ്ങള്‍ക്ക് ഏറെ ഹൃദ്യമായിത്തോന്നി.
ലോകത്തെ മുഴുവന്‍ ഒരു അരങ്ങായിക്കണ്ട ഷേക്സ്പിയറുടെ ഗൃഹത്തിലേക്കുള്ള ഞങ്ങളുടെ ആതിഥേയന്‍ ഗീതാഞ്ജലി മര്‍ട്ടി ലിംഗ്വല്‍ ലിറ്ററി സര്‍ക്കിളിന്റെ ചെയര്‍മാന്‍ ഡോ.കൃഷ്ണകുമാറിനൊപ്പമായിരുന്നു - സകല ചരാചരങ്ങളും ഒരൊറ്റവിശ്വത്തിന്റെ സന്തതികള്‍ എന്ന സര്‍വ്വ ഭൂതൈക്യബോധം തന്റെ നാടകങ്ങളിലൂടെയും, കവിതകളിലൂടെയും ആവിഷ്കരിച്ച ഷേക്സ്പിയറുടെ കഥ പറയുന്നത് മനോഹരഗൃഹങ്ങളും പൂന്തോട്ടങ്ഹളും ഞങ്ങള്‍ സ്ട്രേറ്റ് ഫോര്‍ഡില്‍ കണ്ടു. ആര്‍ഡന്‍ സ്ട്രീറ്റിലൂടെ ആല്‍സെപ്റ്റര്‍ റോഡിലൂടെ, ഗ്രോവ് ഗാര്‍ഡിനരികെ കാര്‍ നിറുത്തിയപ്പോള്‍, പതിനാറാം നൂറ്റാണ്ടില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ദൂരം എത്ര കുരച്ചാണ് എന്ന് അമ്പരന്നുപോയി.
ഷോട്ടറി റോഡ് കവച്ച് ഇപ്പുറത്തെത്തിയപ്പോള്‍ ഷേക്സ്പിയറിന്റെ ഭാര്യ ആന്‍ ഹാത്തവേയുടം ഗൃഹത്തിലേക്കാണ് പോക്ക് എന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. വിസ്തൃതമായ തോട്ടവും , പുരാതനകാലം തൊട്ടുള്ള വൃക്ഷലതാദികളും, കായ്കറികളുടെ തോരണങ്ങളും. ഹാത്ത്ഡെ കുടുംബം കഴിഞ്ഞ വീട് അടുക്കും തോറും ഷേക്സ്പിയറുടെ സോണറ്റുകള്‍ കേള്‍ക്കാം.
വീടിന് കാവല്‍ക്കാരായ വെള്ളക്കാര്‍ പറഞ്ഞത് റിച്ചാര്‍ഡ് ഹാത്തവേയുടെ ഏഴുമക്കളില്‍ ഒരുവളായിരുന്നു ഹാന് എന്നാണ്. 1582 ല്‍ ഷേക്സ്പിയറിന്റെ പതിനെട്ടാം വയസ്സിലായിരുന്നുവത്രെ വിവാഹം. വിവാഹിതയാകുമ്പോള്‍ ഇരുപത്തിയാറുകാരിയായ അവര്‍ ഗര്‍ഭിണിയായിരുന്നുവത്രെ - അക്കാലത്ത് അതൊരു കൊടും പാപമായി ആരും കണ്ടതുമില്ല - വിവാഹത്തിന് ആറുമാസങ്ങള്‍ക്ക് ശേഷം ഷേക്സ്പിയര്‍ ദമ്പതികള്‍ അച്ഛനും അമ്മയും ആയി. ആ കുഞ്ഞ് സൂസന്നയാകുന്നു - അതിനുശേഷം ഇരട്ടകളായ ജൂഡിത്തും, ഹാം നെറ്റും(ഹാം ലെറ്റിന്റെ മറ്റൊരു നാമരൂപം)ജനിച്ചു.
ഷോട്ടറിയിലെ പന്ത്രണ്ട് മുറികളുള്ള ഫാം ഹൌസാണ് ആന്‍ കോട്ടേജ്. പിന്നീടീ ഗൃഹം ഷേക്സ്പിയര്‍ ബര്‍ത് പ്ളേസ് ട്രസ്റ് ഏറ്റെടുത്തു. മേരീ ആന്‍ഡന്റെ ഗൃഹത്തിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. ഷേക്സ്പിയറിന്റെ മാതാവിന്റെ ജന്മഗൃഹം. 1570 കളില്‍ അവര്‍ കഴിച്ചുകൂട്ടിയ, കല്ലും മരവും ഉപയോഗിച്ചുള്ള ആ പഴഞ്ചന്‍ വീട് പഴമ മായാതെ കാത്തു സൂക്ഷിച്ചിരുന്നു. ആനിമല്‍ ഫാമില്‍ മേരീ ആന്‍ജന്റെ അയല്‍വാസികളായിരുന്നവരുടെ കുടുംബത്താവഴി (പാനല്‍ ഫാമിലി) ഇന്നും ചൂളയടുപ്പില്‍ പാകം ചെയ്ത വെണ്ണയും ചീസും പാകം ചെയ്യുകയും, വയലുകളില്‍ ജോലി ചെയ്യുകയും മൃഗങ്ങളെ പരിപാലിക്കുകയും ചെയ്ത് ജീവിക്കുന്നുവത്രെ. അപൂര്‍വ്വ സങ്കരയിനമായ കോട്ട്സ് വാല്‍ഡ് ആടുകളേയും പന്നികളേയും ഞങ്ങള്‍ക്കവിടെ കാണുവാന്‍ കഴിഞ്ഞു. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെ അവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്.
പിന്നീട് ഞങ്ങള്‍ ഷോക്സ്പിയറിന്റെ ജന്മഗൃഹത്തിലേക്കാണ് പോയത്. വടക്കേ സ്ട്രേറ്റ്ഫോര്‍ഡില്‍ നിന്ന് മൂന്ന് മൈല്‍ അകലെ. സ്നിറ്റര്‍ ഫീല്‍ഡിലെ ഒരു ഗ്രാമത്തിലാണ് ഷേക്സ്പിയര്‍ ജനിച്ചത് - ചില മഹാപ്രതിഭകള്‍ ജനിക്കുന്നത് ദാരിദ്ര്യത്തിലെങ്കിലും സംസ്കാരത്തിന്റെ മടിത്തട്ടിലായിരിക്കും. മൊസാര്‍ട്ടിന്റെ അച്ഛന്‍ ഒരു അഭിജാത കംപോസറായിരുന്നു. ഷേക്സ്പിയറിന്റെ സമകാലീനരായ ക്രിസ്റ്റഫര്‍ മാര്‍ലോവിന്റെ അച്ഛന്‍ ചെരുപ്പുകുത്തിയും, ബോന്‍ ജോണ്‍സന്റെ രണ്ടാനച്ഛന്‍ കല്പണിക്കാരനും ആയിരുന്നു. ഷേക്സ്പിയറിന്റെ അമ്മ മേരി ആന്‍ഡന്‍ കുലീനകര്‍ഷകകുടുംബത്തിലെ അംഗമെങ്കില്‍, അച്ഛന്‍ വെളുത്ത മൃഗത്തോല്‍ സംസ്കരിച്ചെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. കയ്യുറകളും. പേഴ്സ്, ഏപ്രണ്‍, ബെല്‍ട്ട് ഇവ ഉണ്ടാക്കിയിരുന്നു. മൃഗത്തൊലിയില്‍ നിന്ന് അദ്ദേഹം നിര്‍മ്മിച്ച കയ്യുറകള്‍ സമൂഹത്തിലെ മിക്കവാറും എല്ലാ തുറകളിലുമുള്ള ആളുകളും വാങ്ങി ഉപയോഗിച്ചിരുന്നു. ചിലപ്പോള്‍ രോമത്തോല്‍ വെട്ടി സുന്ദരമാക്കിയ, ചിത്രത്തയ്യല്‍കൊണ്ട് സുഗമമാക്കിയ, സുഗന്ധം പൂശി സൌരഭമാക്കിയ ഈ തോലുറകള്‍ ആളുകള്‍ വിശേഷദിവസങ്ങളില്‍ സമ്മാനമായി കൈമാറിയിരുന്നു. ഷേക്സ്പിയര്‍ ജനിച്ച വര്‍ഷം മഹാറാണി കേംബ്രിഡ്ജ് കാണാനെത്തിയപ്പോള്‍ യൂണിവേഴ്സിറ്റിക്കാര്‍ സമ്മാനിച്ചത് അതിമനോഹരമായ വിലപിടിപ്പുള്ള, അരികുകളില്‍ യഥാര്‍ത്ഥ സ്വര്‍ണ്ണത്തൊങ്ങലുകള്‍വെച്ച് ജോണ്‍ ഷെക്സ്പിയറുണ്ടാക്കിയ നാലു ജോഡി കയ്യുറകളും, ആറ് പെട്ടി മധുര പലഹാരങ്ങളുമാണ്. പിന്നീട് എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങളിലെല്ലാം ഈ രോമക്കയ്യുറകള്‍ കാണാമായിരുന്നത്രെ.
മഹാ കവിയുടെ ജന്മഗൃഹം കല്ലും മരവും ചേര്‍ന്നുണ്ടാക്കിയ പഴയ ഇരുനിലകെട്ടിടമാണ്. ഞങ്ങള്‍ ആ ഗൃഹത്തിലേക്ക് കാല്‍ കുത്തിയപ്പോള്‍ അതിശയിച്ചുപോയത് നാലര പതിറ്റാണ്ടിന്റെ പഴമ ഇന്നും നിലനിര്‍ത്തുന്നുണ്ടോ എന്നാണ്. സിമന്റുതറ വിണ്ടുകീറി നല്‍ക്കുന്നു. സ്വീകരണ മുറിയിലെ ചെറിയ കട്ടിലിനുമേലിട്ട ചെറിയ ഉന്നക്കിടക്ക പുറത്തേക്കു തൊന്നു കിടക്കുന്നു. അക്കാലത്തെ ശരറാന്തല്‍ , കപ്പി വിളക്ക്, മര മേശപ്പുറത്തെ പൂപ്പാത്രവും, ഉണങ്ങിയ പൂക്കളും അതേ പോലെ നിലനിര്‍ത്തിയിരിക്കുന്നു. താഴത്തെ മുറിയില്‍ രണ്ടു മൂന്ന് മദാമ്മമാര്‍ എല്ലാം വിസ്തരിച്ചു പറയുന്നു. മൂന്ന് മുറികളുള്ള ആ വീട് നിറയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്ദര്‍ശകരാണ്.
വിരുന്നു മുറിയില്‍ അന്നത്തെ പാത്രങ്ങളും, സ്പൂണുകളും, മെഴുകുതിരി സ്റാന്‍ഡും മരക്കോണി കയറി മുകള്ല്‍ പ്രവേശിട്ടപ്പോള്‍ ഷേക്സ്പിയറിന്റെ അച്ഛന്‍ ഉപയോഗിച്ചിരുന്ന രോമത്തുണി നിര്‍മ്മാണത്തിന്റെ ഉപകരണങ്ങള്‍, മൃഗത്തൊലി ഇവ അയകളില്‍ ഞാത്തിയിട്ടിരിക്കുന്നു. ഷേക്സ്പിയര്‍ ഇരുന്നെഴിതിയ കസേരയില്‍ ഒന്നിരുന്നോട്ടെയെന്ന അതിമോഹത്തെ, സൂക്ഷിപ്പുകാരനായ മദാമ്മ പൊട്ടിച്ചിരിച്ചുകൊണ്ട് നിയമം ലംഘിച്ചുകൊണ്ടുതന്നെ അനുവദിച്ചുതന്നു. കാലത്തെ അതിശയിച്ച് ജീവിത സാഗരം മുറിച്ചുകടന്ന ആ ഉജ്ജ്വല പ്രതിഭാശാലിയുടെ ഇരിപ്പിടത്തില്‍ ജീവിതത്തിന്റെ കരയില്‍ പകച്ചു നില്‍ക്കുന്ന ഒരെഴുത്തുകാരി ഇരിക്കുന്നു ! ഏറെ കൃതജ്ഞതയും കൃതാര്‍ത്ഥതയും അനുഭവിച്ച് അവിടെനിന്നിറങ്ങുമ്പോള്‍, ആ മദാമ്മ ഓടിവന്ന് നെഞ്ചോട് ചേര്‍ത്ത് ഒരു ഉണങ്ങിയ പൂവ് തണ്ടോടെ ഏല്‍പിച്ച് ആശംസിച്ചു: 'ഷേക്സ്പിയറെപ്പോലെ വലിയ എഴുത്തുകാരിയാവട്ടെ' എന്നിട്ട് പുറത്തെ പൂന്തോട്ടത്തിനടുത്ത് കൂടെ വന്ന് ഒരു ഫോട്ടോ എടുക്കാനും കൂടെനിന്നു. അവിചാലിതമായി ആത്മാവിനെ പുണരാനെത്തുന്ന ഇത്തരം സ്നേഹ സൌഹാര്‍ദ്ദ ഹൃദയത്തിന്റെ ഏത് ഉള്ളറയിലാണ് ഒതുക്കേണ്ടത് ?
'"From womens eyes this doctrine I derive; They are the grounds, the books, the academes, From whence doth spring the true prromethean fire"
സ്ത്രീയെ പാഠവും പാഠശാലയുമായിക്കണ്ട, കലയും കലാശാലയുമായി ഉപമിച്ച ആ പ്രോജ്ജ്വലകലാകാരന്റെ ഹൃദയത്തിന്റെ കയ്യൊപ്പുമായി അവിടം വിടുമ്പോള്‍, അദ്ദേഹത്തിന്റെ ഈ കവിതാശകലം അഭിമാനത്തിന്റെ മസ്തകമുയര്‍ത്തി നില്‍ക്കുന്നതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. |
|